തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട് മുതൽ മലപ്പുറം വരെയുള്ള ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ്. ബുധനാഴ്ച മുതൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. നാളെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി തൃശ്ശൂർ ജില്ലകൾക്കാണ് ശക്തമായ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റഡാർ ചിത്രപ്രകാരം ചൊവ്വാഴ്ച രാവിലെ 11 മണി വരെ കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ട് ആണ്. വരുന്ന ദിവസങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിനും, ഉയർന്ന തിരമാലക്കും സാധ്യത ഉള്ളതിനാൽ മലയോര തീരദേശ മേഖലകൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.ഗംഗാതട പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചുവെന്ന് അറിയിപ്പ് ഉണ്ടായിരുന്നു. കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 16, 18 തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ജൂലൈ 18 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
