തിരുവനന്തപുരം: ഹരിത കർമസേനയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള ഇ മാലിന്യം (ഇലക്ട്രോണിക്സ് മാലിന്യം) ശേഖരിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 11ന് അമരവിള ആർആർഎഫിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പദ്ധതി ഉദ്ഘാടനം ചെയ്യും.പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച ഹരിതകർമ സേനാംഗങ്ങൾ വീട്ടിലെത്തി ഇ മാലിന്യങ്ങൾ പണം നൽകി ശേഖരിക്കും. ഇ മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ തള്ളുന്നത് ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് നടപടി. വർഷത്തിൽ 2 തവണയാകും ഓരോ പ്രദേശത്തും ഇ മാലിന്യ ശേഖരണത്തിന് ഹരിതകർമസേനയെത്തുക. ആദ്യ ഘട്ടത്തിൽ നഗരസഭ, കോർപറേഷൻ പരിധിയിലാകും പദ്ധതി നടപ്പിലാകുക. തുടർന്ന് മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ഘട്ടം ഘട്ടമായി പദ്ധതി വ്യാപിപ്പിക്കും.കൃത്യമായ വില നൽകിയാണ് ഇ-മാലിന്യങ്ങൾ ശേഖരിക്കുക. പഴയ ഫ്രിഡ്ജിന് കിലോയ്ക്ക് 21 രൂപയും ലാപ്ടോപ്പിന് 104 രൂപയും നൽകും. എൽസിഡി/എൽഇഡി ടിവി-16 രൂപ, ടോപ് ലോഡ് വാഷിങ് മെഷീൻ-21 രൂപ, ഫ്രണ്ട് ലോഡ് വാഷിങ് മെഷീൻ-12 രൂപ, സീലിങ് ഫാൻ-41 രൂപ, മൊബൈൽ ഫോൺ-115, സ്വിച്ച് ബോർഡ്-17 രൂപ, എസി-58 രൂപ എന്നിങ്ങനെയാണ് ഒരു കിലോഗ്രാമിനുള്ള നിരക്ക്. ഇത്തരത്തിൽ 43 ഇനങ്ങളാണ് ശേഖരിക്കുക.
