കാസർകോട്: ബേവിഞ്ചയിൽ ദേശീയപാത തകര്‍ന്ന സംഭവത്തിൽ നിര്‍മാണം ഏറ്റെടുത്ത കരാര്‍ ഏറ്റെടുത്ത മേഘ കൺസ്ട്രക്ഷൻ കമ്പനിക്കെതിരെ കടുത്ത നടപടിയുമായി ദേശീയ പാത അതോറിറ്റി. കമ്പനിയെ പുതിയ ടെണ്ടറുകളിൽ പങ്കെടുക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തി. വിലക്കിന് പുറമെ ഒമ്പതു കോടി പിഴയും അടക്കണം. ഭാവിയിലുള്ള നിര്‍മാണ ടെണ്ടറുകളിൽ പങ്കെടുക്കുന്നതിൽ നിന്നാണ് കമ്പനിയെ വിലക്കിയത്. ബേവിഞ്ചയിൽ തിങ്കളാഴ്ച റോഡിന്‍റെ സുരക്ഷാഭിത്തി തകര്‍ന്നതടക്കമുള്ള സംഭവത്തിലാണ് നടപടി. അശാസ്ത്രീയമായ ഡിസൈൻ, ഓവുചാല്‍ സംവിധാനത്തിലെ അപാകത, സംരക്ഷണ ഭിത്തി നിര്‍മാണത്തിലെ അപാകത തുടങ്ങിയ കാര്യങ്ങള്‍ മൂലമാണ് തകര്‍ച്ചയുണ്ടായതെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കുന്നു. വീഴ്ച വരുത്തിയതിന് ഒമ്പതു കോടി രൂപ പിഴയടക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസും ദേശീയപാത അതോറിറ്റി നൽകി. ദേശീയപാതയിലെ പ്രശ്നങ്ങള്‍ പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി ചെര്‍ക്കള സന്ദര്‍ശിക്കും.
