കണ്ണൂർ: കൊട്ടിയൂരിൽ ഗതാഗത കുരുക്കിൽ പെട്ട് ആംബുലൻസ് വൈകിയതോടെ സമയത്ത് ആശുപത്രിയിൽ എത്തിക്കാനാകാതെ മൂന്നര വയസ്സുകാരൻ മരിച്ചു. അമ്പായത്ത് താഴെ പാൽച്ചുരം കോളനിയിലെ പ്രജോഷ്-ബിന്ദു ദമ്പതികളുടെ മകൻ പ്രജുൽ ആണ് മരിച്ചത്.ജന്മനാ തലച്ചോർ സംബന്ധമായ രോഗബാധിതനാണ് പ്രജുൽ. ശനിയാഴ്ച കുട്ടിക്ക് സുഖമില്ലാത്തതിനാൽ കൊട്ടിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ആംബുലൻസ് വിളിച്ചു. സാധാരണ 10 മിനിറ്റ് കൊണ്ട് കുട്ടിയുടെ വീട്ടിൽ ആംബുലൻസ് എത്തേണ്ടതാണ്. എന്നാൽ കൊട്ടിയൂർ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായുണ്ടായ ഗതാഗത കുരുക്ക് കാരണം മുക്കാൽ മണിക്കൂറോളം എടുത്തു. തുടർന്ന് കുട്ടിയുമായി മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോയ ആംബുലൻസ് ചുരത്തിലെ ഗതാഗത കുരുക്കിലും പെട്ടു. ഒരു മണിക്കൂറോളം വൈകിയാണ് ആശുപത്രിയിലെത്തിയത്. അപ്പോഴേക്കും കുഞ്ഞ് മരിക്കുകയായിരുന്നു.
