തൃശൂര്‍: ചാലക്കുടിയില്‍ മ്ലാവിറച്ചിയുടെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ യഥാര്‍ത്ഥത്തില്‍ കൈവശം വെച്ചത് പോത്തിറച്ചി. മ്ലാവിറച്ചിയുടെ പേരില്‍ ചുമട്ടുതൊഴിലാളികളുമായ സുജീഷും വണ്ടി ബ്രോക്കര്‍ ജോബിയും ജയിലില്‍ കഴിഞ്ഞത് 35 ദിവസം. മ്ലാവിറച്ചി വാങ്ങിയെന്ന പ്രതികളുടെ മൊഴി പ്രകാരമായിരുന്നു ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇരുവരേയും മര്‍ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു എന്നായിരുന്നു അഭിഭാഷകന്‍ പറഞ്ഞത്. ഒടുവില്‍ രാസപരിശോധനാഫലം വന്നപ്പോള്‍ ഇവരില്‍ നിന്ന് പിടികൂടിയത് പോത്തിറച്ചിയാണെന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 30നാണ് സംഭവം. ഒന്നാം പ്രതിയായ ജോബിയുടെ വീട്ടില്‍ നിന്നാണ് ഇറച്ചി പിടികൂടിയത്. തുടര്‍ന്ന് ജോബിയുടെ മൊഴി പ്രകാരം രണ്ടാം പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. വിശദമായ പരിശോധനയിലാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ ഇറച്ചി കണ്ടെത്തിയത്. തുടര്‍ന്ന് ഡാന്‍സാഫ് സംഘം വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. മുപ്ലിയത്തുനിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി. മറ്റ് പരിശോധനകള്‍ ഒന്നും നടത്താതെ ഉദ്യോഗസ്ഥര്‍ ഇത് മ്ലാവിന്റെ ഇറച്ചിയാണെന്ന് ഉറപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് മ്ലാവിറച്ചി കൈവശം വെച്ചാന്നാരോപിച്ച് ജോബിയെയും, ജോബിയുടെ മൊഴി പ്രകാരം സുജീഷിനെയും അറസ്റ്റ് ചെയ്തതു. അറസ്റ്റിന് ശേഷം 35 ദിവസത്തോളം ഇവര്‍ റിമാന്‍ഡില്‍ കഴിഞ്ഞു. തുടര്‍ന്ന് ഇവര്‍ക്ക് ജാമ്യം ലഭിക്കുകയായിരുന്നു. ഇപ്പോള്‍ ആറുമാസത്തിന് ശേഷമാണ് രാസപരിശോധനാ ഫലത്തില്‍ പോത്തിറച്ചിയെന്ന് തെളിഞ്ഞത്.
