കോഴിക്കോട്: കൺസെഷൻ ടിക്കറ്റിൽ യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒമ്പതം ക്ലാസ് വിദ്യാർഥിനിക്കു സ്വകാര്യ ബസ് ജീവനക്കാരന്റെ ക്രൂര മർദനം. കോഴിക്കോട് കൂടത്താഴി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്.
ബസിൽ കയറിയ കുട്ടിയെ കണ്ടക്ടർ ഇറക്കിവിട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ബസിൽ നിന്നിറങ്ങിയ കുട്ടിയോടു സമീപത്തുണ്ടായിരുന്ന ടാക്സി ഡ്രൈവർ ബസിൽ തിരിച്ചു കയറാൻ ആവശ്യപ്പെട്ടു. എസ്ടി കാർഡ് കൈയ്യിലുണ്ടല്ലോയെന്നും കൺസെഷൻ അവകാശമാണെന്നും ടാക്സി ഡ്രൈവർ പറഞ്ഞു. ഇതു കേട്ട് ബസിൽ തിരിച്ചു കയറിയ കുട്ടിയെ കണ്ടക്ടർ തടഞ്ഞു. ഇതോടെ മറ്റു വിദ്യാർഥികളും കുട്ടിക്കൊപ്പം ചേർന്നു. ഈ സമയത്താണ് കണ്ടക്ടർ കുട്ടിയെ മർദിച്ചത്. പരുക്കേറ്റ വിദ്യാർഥി താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
