നിലമ്പൂര്‍: വിധിയെഴുത്തിന് ഇനി ഏഴു ദിവസം; പ്രിയങ്കാഗാന്ധിയും മുഖ്യമന്ത്രിയും വെള്ളിയാഴ്ച മണ്ഡലത്തില്‍, സ്വരാജിനെതിരെ ആശാവര്‍ക്കര്‍മാര്‍ ഗൃഹസന്ദര്‍ശനത്തില്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് ഏഴു ദിവസം ബാക്കി നില്‍ക്കെ പ്രചരണത്തിനു ചൂടു പിടിച്ചു.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സ്വരാജിനു വേണ്ടി ഏഴു മന്ത്രിമാര്‍ മണ്ഡലത്തില്‍ പ്രചരണത്തിനു ചുക്കാന്‍ പിടിക്കുന്നു. വലതുമുന്നണി സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തലിയുടെ പ്രചരണത്തിനു നേതൃത്വം നല്‍കാന്‍ പ്രിയങ്കാഗാന്ധി വെള്ളിയാഴ്ച നിലമ്പൂരിലെത്തുന്നു. മുഖ്യമന്ത്രിയും വെള്ളിയാഴ്ച നിലമ്പൂരിലെത്തുന്നുണ്ട്. ഇരുവരും മൂന്നു ദിവസം മണ്ഡലത്തില്‍ പ്രചരണ രംഗത്തുണ്ടാവുമെന്നു സൂചനയുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന്റെ തിരഞ്ഞെടുപ്പു പ്രചരണത്തിനു മണ്ഡത്തിലുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ചുക്കാന്‍ പിടിക്കുന്നു. അന്‍വറും സജീവമായി രംഗത്തുണ്ട്. വലതുമുന്നണി സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനു മണ്ഡലത്തിലുള്ള കെ.സി വേണു ഗോപാലാണ് പ്രചരണത്തിനു നേതൃത്വം നല്‍കുന്നത്. വെള്ളിയാഴ്ച പ്രചരണ രംഗത്തേക്കു പ്രിയങ്ക എത്തുമെന്ന പ്രചരണം യുഡിഎഫ് പ്രവര്‍ത്തകരെ ആവേശഭരിതരാക്കിയിട്ടുണ്ട്. ഉച്ചക്കു ശേഷം മണ്ഡലത്തിലെത്തുന്ന പ്രിയങ്ക വെള്ളിയാഴ്ച രണ്ടു യോഗങ്ങളില്‍ പ്രസംഗിക്കും. റോഡ് ഷോയും നടത്തും. എല്‍ഡിഎഫ് പ്രചരണത്തിനെത്തുന്ന മുഖ്യമന്ത്രി വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ മണ്ഡലത്തിലെ പഞ്ചായത്ത് റാലികളില്‍ പ്രസംഗിക്കും. 13നു ചുങ്കത്തറയിലും മുത്തേടത്തും നടക്കുന്ന റാലിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും. 14ന് വഴിക്കടവിലും എടക്കരയിലും 15ന് പോത്തുകല്ല്, കരുളായി, അമരമ്പലം എന്നിവിടങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് റാലികളിലും മുഖ്യമന്ത്രി പങ്കെടുക്കും. എം.വി ഗോവിന്ദന്‍ 12ന് മണ്ഡലം പര്യടനം നടത്തുന്നുണ്ട്. എന്‍ഡിഎ പ്രചരണത്തിന് ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, സി.കെ പത്മനാഭന്‍, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവര്‍ മണ്ഡലത്തിലെത്തുന്നുണ്ട്.
പി.വി അന്‍വറിന്റെ പ്രചാരണത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി യൂസുഫ് പഠാന്‍ 15ന് നിലമ്പൂരിലെത്തുമെന്ന് സൂചനയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page