തിരുവനന്തപുരം: പ്രവേശനോത്സവ ത്തിൽ പോക്സോ കേസ് പ്രതി മുഖ്യാതിഥിയായി പങ്കെടുത്ത സംഭവത്തിൽ സ്കൂൾ ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തു. പടിഞ്ഞാറെക്കോട്ട ഗവൺമെന്റ് ഫോർട് ഹൈസ്ക്കൂളിലെ ഹെഡ്മാസ്റ്റർ ടി.എസ്. പ്രദീപ് കുമാറിനെയാണു സ്കൂൾ മാനേജർ സസ്പന്റ് ചെയ്തത്. പ്രതി ചടങ്ങിൽ എത്തിയതിൽ ഹെഡ്മാസ്റ്റർക്ക് വീഴ്ച ഉണ്ടായതായി ഡിഡിഇ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
വ്ലോഗറും പോക്സോ കേസ് പ്രതിയുമായ മുകേഷ് എം.നായരാണ് സ്കൂളിലെ പ്രവേശനോത്സവ ചടങ്ങിൽ മുഖ്യാതിഥിയായത്. മികച്ച വിജയം നേടിയ വിദ്യാർഥികൾക്കു മൊമന്റോ സമ്മനിച്ച മുകേഷ് പ്രസംഗിക്കുകയും ചെയ്തു. വിദ്യാർഥികൾക്കൊപ്പം സെൽഫിയെടുത്തതിനു ശേഷമാണ് മുകേഷ് മടങ്ങിയത്.
സംഭവം വിവാദമായതോടെ അടിയന്തര റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർക്ക് മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകി. ജെസിഎ എന്ന സന്നദ്ധ സംഘടനയാണ് മുകേഷിനെ കൊണ്ടുവന്നതെന്നും ഇയാളെ തിരിച്ചറിഞ്ഞില്ലെന്നും ഹെഡ്മാസ്റ്റർ വിശദീകരിച്ചു. എന്നാൽ ഹെഡ്മാസ്റ്റർ വീഴ്ച വരുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നടപടി .
പോക്സോ കേസിൽ പ്രതിയായ അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്കൂളുകൾക്കു സർക്കുലർ നൽകിയ ദിവസമായിരുന്നു പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുഖ്യാതിഥിയായത്.
