റാന്നി: അമ്മയെ വീട്ടിൽ നിന്നു ഇറക്കി വിട്ടതു ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ യുവാവും സുഹൃത്തും ചേർന്ന് അയൽക്കാരനെയും ഭാര്യയെയും ക്രൂരമായി മർദിച്ചു. പത്തനംതിട്ട റാന്നിയിലാണ് സംഭവം. പുതുശ്ശേരിമല പുറത്തൂട്ട് വീട്ടിൽ മനുവിനെയും ഭാര്യ സഞ്ജനയ്ക്കുമാണ് മർദനമേറ്റത്. പുതുശ്ശേരിമല പുറത്തൂട്ട് വലിയ വീട്ടിൽ പി.വി. നിധിൻ (35), അരുൺ ഭവനിൽ മുരളീധരൻ നായർ(65) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
നിധിൻ മദ്യപിച്ച് നിരന്തരം വീട്ടിൽ പ്രശ്നം ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ വഴക്കുണ്ടാക്കിയ ഇയാൾ അമ്മയെ ഇറക്കിവിട്ടു. പിന്നാലെ മനു നിധിനെ ഉപദേശിച്ചു. ഇതിന്റെ വിരോധത്തിൽ മുരളീധരൻ നായരുമായി അയൽ വീട്ടിൽ അതിക്രമിച്ചു കയറിയ നിധിൻ, മനുവിനെ അക്രമിക്കുകയും തടഞ്ഞ സഞ്ജനയെ ചീത്ത വിളിച്ച് കൈയ്യേറ്റം ചെയ്യുകയും വസ്ത്രം വലിച്ചു കീറുകയും കൈപിടിച്ചു തിരിക്കുകയും ചെയ്തു. സഞ്ജനയ്ക്കു കൈയ്ക്കു പരുക്കേറ്റു. സഞ്ജനയുടെ പരാതിയിലാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികൾക്കു ജാമ്യം ലഭിച്ചു.
