കാസർകോട്: തെക്കിൽ വില്ലേജിൽ പറമ്പ ചെറുകരയിൽ മദ്യ വേട്ട. 175 ലിറ്റർ ഗോവൻ നിർമിത വിദേശ മദ്യവുമായി തെക്കിൽ സ്വദേശിനി എക്സൈസിന്റെ പിടിയിയിലായി. വള്ളിപ്ലാക്കൽ വീട്ടിൽ വിനീത (36) ആണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതി പെരിയ നാലേക്കറ സ്വദേശി എൻ വിനോദ് കുമാറിനെ പിടികൂടാൻ കഴിഞ്ഞില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെഎക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ആണ് മദ്യശേഖരം കണ്ടെത്തിയത്. അസി. എക്സൈസ് ഇൻസ്പെക്ടർ ( ഗ്രേഡ് )സി.കെ.വി സുരേഷും സംഘവും നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത്. തെക്കിൽ വില്ലേജിൽ പറമ്പ ചെറുകരയിലെ വീട്ടിലാണ് റെയ്ഡ് നടന്നത്. 20 കാർബോർഡ് പെട്ടികളിലായി 175.68 ലിറ്റർ ഗോവ മദ്യമാണ് വീട്ടിലുണ്ടായിരുന്നത്. കേസ് രേഖകളും തൊണ്ടി സാധനങ്ങളും തുടർ നടപടികൾക്കായി കാസർകോട് റേഞ്ചിൽ ഹാജരാക്കി. ഒന്നാം പ്രതി വിനോദ് കുമാർ മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിലൂടെ 2484 ലിറ്റർ ഗോവൻ മദ്യം കടത്തിയ കേസിലെ പ്രതിയാണ്. ഗ്രേഡ് പ്രിവന്റിവ് ഓഫീസർമാരായ നൗഷാദ് കെ, പ്രജിത്ത് കെ ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ സോനു സെബാസ്റ്റ്യൻ, അതുൽ ടി വി, ഷിജിത്ത് വി വി, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ റീന വി, ധന്യ ടി വി എന്നിവരും പരിശോധക സംഘത്തിൽ ഉണ്ടായിരുന്നു.
