തിരുവനന്തപുരം: ജയിലിൽ ആത്മഹത്യയ്ക്കു ശ്രമിച്ച് ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ഇതോടെ ആശുപത്രിയിലെ തടവുകാരെ പാർപ്പിക്കുന്ന സെല്ലിലേക്കു മാറ്റി. കഴിഞ്ഞ ആഴ്ച അപകടനില തരണം ചെയ്തതോടെ അഫാനെ വെന്റിലേറ്ററിൽ നിന്നു മാറ്റിയിരുന്നു. അഫാൻ ഓർമശക്തി വീണ്ടെടുത്തതായും ഡോക്ടർമാർ അറിയിച്ചിരുന്നു. എന്നാൽ വീണ്ടും ജയിലിലേക്കു മാറ്റാൻ കൂടുതൽ സമയമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ മാസം 25നാണ് പൂജപ്പുര സെൻട്രൽ ജയിലിൽ അഫാൻ ജീവനൊടുക്കാൻ ശ്രമിച്ചത്. തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ ഞരമ്പുകൾക്കു സാരമായി പരുക്കേറ്റിരുന്നു. ഫെബ്രുവരി 24നാണ് വെഞ്ഞാറമൂട് കൂട്ടക്കൊല നടന്നത്. സഹോദരൻ അഹ്സാൻ, പിതൃസഹോദരൻ അബ്ദുൽ ലത്തീഫ്, ഭാര്യ സാജിദ, പെൺസുഹൃത്ത് ഫർസാന, മുത്തശ്ശി സൽമാബീവി എന്നിവരെ അഫാൻ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു.
