മലപ്പുറം: കേക്ക് തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. താനാളൂർ മഹല്ല് ജുമാ മസ്ജിദിന് സമീപം സൈനബ (44)യാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.വ്യാഴാഴ്ച വൈകീട്ട് ചായ കുടിക്കുന്നതിനിടെ പലഹാരമായ കപ്പ് കേക്കിന്റെ അവശിഷ്ടം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകീട്ടോടെ മരണം സംഭവിച്ചു. ശനിയാഴ്ച സൈനബയുടെ മകൾ ഖൈറുന്നീസയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു സംഭവം. പ്രത്യേകസാഹചര്യത്തിൽ വെള്ളിയാഴ്ച തന്നെ മകളുടെ നിക്കാഹ് കർമം മാത്രം നടത്തി മറ്റുവിവാഹ ചടങ്ങുകൾ മാറ്റിവച്ചു.പരേതരായ നമ്പിപറമ്പിൽ കുഞ്ഞിമുഹമ്മദിന്റെയും ഉണ്ണീമയുടെ മകളാണ് സൈനബ. ഭർത്താവ്: എടവണ്ണ ഒതായി സ്വദേശി ചെമ്പൻ ഇസ്ഹാഖ്. മകൾ: ഖൈറുന്നീസ. മരുമകൻ: സൽമാൻ തൊട്ടിയിൽ (താനാളൂർ). സഹോദരങ്ങൾ: അബ്ദുൽ മജീദ്, അബ്ദുറഹ്മാൻ, അബ്ദുൽ കരീം, ബഷീർ, അബ്ദു നാസർ, അബ്ദുൽ ജലീൽ, ഫാത്തിമ, പരേതനായ അബ്ദുൽ കാദർ.
