കൊളംബോ: മനുഷ്യഅസ്ഥികൾ കൊണ്ട് നിർമിച്ച അതിമാരക ലഹരിവസ്തു കുഷ് ശ്രീലങ്കയിലേക്കു കടത്തിയ 21കാരിയായ ബ്രിട്ടിഷ് ഫ്ലൈറ്റ് അറ്റൻഡറെ കോടതി റിമാൻഡ് ചെയ്തു. ഈ മാസം ആദ്യമാണ് ലണ്ടൻ സ്വദേശിയായ ഷാർലറ്റ് മെയ് ലീ കൊളംബോ ബന്ദാരനായകെ വിമാനത്താവളത്തിൽ അറസ്റ്റിലായത്. 28 കോടി രൂപയോളം വിലവരുന്ന 45 കിലോഗ്രാം കുഷ് ഇവരിൽ നിന്നു പിടിച്ചെടുത്തിരുന്നു. എന്നാൽ ഇതെങ്ങനെ തന്റെ സ്യൂട്കേസിൽ വന്നെന്ന് അറിയില്ലെന്നാണ് ഷാർലെറ്റ് വാദിച്ചത്. നിലവിൽ കൊളംബോയിലെ ജയിലിലാണ് യുവതിയുള്ളത്. കുറ്റം തെളിഞ്ഞാൽ 25 വർഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും.7 വർഷങ്ങൾക്കു മുൻപ് പശ്ചിമാഫ്രിക്കയിലാണ് കുഷ് ആദ്യമായി നിർമിച്ചത്. മനുഷ്യന്റെ അസ്ഥിയും വിവിധ വിഷവസ്തുക്കളും ചേർന്നാണ് കുഷ് നിർമിക്കുന്നത്. കുഷിന്റെ ഉപയോഗവും വിൽപനയും വ്യാപകമായതോടെ ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കുഷ് ഉപയോഗിച്ച് ആഴ്ചയിൽ 12 പേർ വരെ മരിക്കുന്ന സാഹചര്യത്തിലാണിത്. ലഹരിമരുന്ന് നിർമാണത്തിനു അസ്ഥിയെടുക്കാൻ ശ്മശാനങ്ങളിലെ കുഴിമാടങ്ങൾ കുത്തിപൊളിക്കുന്നതു വരെ പതിവായിരുന്നു. ഇതോടെ ശ്മശാനങ്ങൾക്കു സുരക്ഷ ഏർപ്പെടുത്തേണ്ടി വന്നിരുന്നു.
