പാരിസ്: മോഷണശ്രമത്തിനിടെ അയൽക്കാരനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാചകം ചെയ്തതായി ദമ്പതികളുടെ കുറ്റസമ്മതം. 2023ൽ ഫ്രാൻസിലെ വനത്തോടു ചേർന്ന ബ്രാസ്ക് എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ജോർജ് മെയ്ച്ച്ലർ(60) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ കാണാനില്ലെന്ന മകളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യം പുറത്തുവന്നത്. റസ്റ്ററന്റ് ഉടമയും ഷെഫുമായ ഫിലിപ്പ് ഷ്നൈഡർ(69), പങ്കാളി നതാലി കാബുബാസി (45) എന്നിവരാണ് കൃത്യത്തിനു പിന്നിൽ. മെയ്ച്ചലറുടെ ഒറ്റപ്പെട്ടു കിടന്നിരുന്ന വീട്ടിൽ ഇവർ മോഷ്ടിക്കാൻ കയറി. മെയ്ച്ചലറെ കെട്ടിയിട്ട് വായിൽ തുണി തിരുകിയ ശേഷം തിരികെ വന്നപ്പോൾ മരണം സംഭവിച്ചു. കുറ്റം മറച്ചു വയ്ക്കുന്നതിനായി മൃതദേഹം ഇവർ വെട്ടിമുറിച്ചു. തലയും കൈകളും കാലും കത്തിച്ചു. ശേഷം വനത്തിൽ വിതറി. ശേഷിക്കുന്ന ശരീര ഭാഗങ്ങൾ പച്ചക്കറിയോടൊപ്പം പാചകം ചെയ്തു. ദുർഗന്ധം മറയ്ക്കാനായിരുന്നു ഇത്.
തുടർന്ന് മെയ്ച്ചലറുടെ ഫോണിൽ നിന്നു ഇവർ മകൾക്കു സന്ദേശങ്ങൾ അയച്ചിരുന്നു. ബ്രിട്ടനിലേക്കു പോകുന്നെന്ന സന്ദേശത്തിൽ അസ്വാഭാവികത തോന്നിയ മകൾ പൊലീസിൽ പരാതി നൽകി.
ദിവസങ്ങൾക്കു ശേഷം മെയ്ച്ചലറുടെ വാനിൽ യാത്ര ചെയ്യുന്നതിനിടെ പ്രതികളെ പൊലീസ് പിടികൂടി. മെയ്ച്ചലർ, വാൻ തങ്ങൾക്കു കടം തന്നതാണെന്ന് ഇവർ അവകാശപ്പെട്ടു. എന്നാൽ ഫൊറൻസിക് പരിശോധനയിൽ മെയ്ച്ചലറുടെ രക്തവും ശരീര ഭാഗങ്ങളും വാനിൽ നിന്നു കണ്ടെത്തുകയായിരുന്നു. മേയ് 22ന് ഇവർക്കുള്ള ശിക്ഷ കോടതി വിധിക്കും.
