ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ 26 പേരെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഭവത്തിനു കനത്ത തിരിച്ചടി നല്‍കിയതായി വിദേശ കാര്യ സെക്രട്ടറി വിക്രംമിസ്രി, വ്യോമസേന വിംഗ് കമാന്‍ഡര്‍ വ്യോമിക് സിംഗ്, കരസേനയിലെ കേണല്‍ സോഫിയ ഖുറേഷി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാക്കിസ്ഥാനിലും പാക് അധിനിവേശ കാശ്മീരിലേയും ഒന്‍പതു ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ലഷ്‌കര്‍ ഇ ത്വയിബ, ലഷ്‌കര്‍ ഇ മുഹമ്മദ്, ഇന്ത്യന്‍ മുജാഹിദ്ദീന്‍, തുടങ്ങിയ ഭീകര സംഘടനകളുടെ ക്യാമ്പുകള്‍ തകര്‍ത്തു. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിക്കും 1.30 മണിക്കുമിടയിലാണ് ഇന്ത്യന്‍ സേന തിരിച്ചടി നല്‍കിയത്- പത്രസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.
സൈന്യം നടത്തിയത് ഭീകരതയ്‌ക്കെതിരെയുള്ള ആക്രമണമാണ്. തിരിച്ചടിക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ട്. പാക്കിസ്ഥാന്‍ ലോകത്താകെ ഭീകരാക്രമണം നടത്തുന്ന രാജ്യമാണ്. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ ലഷ്‌കര്‍ ഇ ത്വയിബയുടെ സഹോദര സംഘടനയായ ടിആര്‍എഫ് ആണ്. പാക് സൈനിക കേന്ദ്രങ്ങളിലോ, സാധാരണ ജനങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളിലോ ഇന്ത്യ ആക്രമണം നടത്തിയിട്ടില്ല. ഭീകര കേന്ദ്രങ്ങളെ തകര്‍ത്തതിന്റെ പേരില്‍ ഇന്ത്യയ്ക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാല്‍ പാക്കിസ്ഥാന് കനത്ത തിരിച്ചടി നേരിടേണ്ടി വരും-പത്രസമ്മേളനത്തില്‍ അവര്‍ മുന്നറിയിച്ചു. ഭീകരാക്രമികളുടെ താവളങ്ങള്‍ ആക്രമിച്ചു തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
