ന്യൂഡൽഹി: കേന്ദ്രസർക്കാർ നിർദേശിച്ച പേരുകൾ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി എതിർത്തതോടെ പുതിയ സിബിഐ ഡയറക്ടറെ തീരുമാനിക്കാൻ ചേർന്ന യോഗത്തിൽ സമവായമായില്ല. ഇതോടെ നിലവിലെ ഡയറക്ടർ പ്രവീൺ സൂദിനു ഒരു വർഷം കൂടി കാലാവധി നീട്ടി നൽകിയേക്കും.
പ്രവീൺ സൂദിന്റെ 2 വർഷത്തെ കാലാവധി മേയ് 25ന് അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ ഓഫിസിൽ സെലക്ഷൻ പാനൽ യോഗം ചേർന്നത്. രാഹുലിനു പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീംക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവർ പങ്കെടുത്ത യോഗത്തിൽ ഒറ്റ പേരിലേക്ക് എത്താനായില്ല. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകൾ സ്ഥാനത്തേക്കു പരിഗണിച്ചെങ്കിലും സമവായത്തിലേക്കു എത്താൻ കഴിഞ്ഞില്ല. ഇതോടെ പ്രവീൺ സൂദിന്റെ കാലാവധി നീട്ടാൻ തീരുമാനിക്കുകയായിരുന്നു.
കർണാടക കേഡറിലെ 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സൂദ്. കർണാടക ഡിജിപി, മൈസൂരു, ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ഉൾപ്പെടെ ഒട്ടേറെ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.
