ന്യൂഡൽഹി: പാക്കിസ്താൻ അതിർത്തിയിൽ സംഘർഷം കനക്കവെ പ്രതിരോധ മുന്നൊരുക്കത്തിന്റെ ഭാഗമായി നാളെ മോക്ഡ്രിൽ നടത്തുന്ന 259 ഇടങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് കൊച്ചിയിലും തിരുവനന്തപുരത്തും മോക്ഡ്രിൽ നടക്കും. ഒപ്പം ലക്ഷദ്വീപിലെ കവരത്തിയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. 3 സിവിൽ ഡിഫൻസ് ഡിസ്ട്രിക്ടുകളായി തിരിച്ചാണ് മോക്ഡ്രിൽ നടത്തുന്നത്. കാറ്റഗറി രണ്ടിലാണ് കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്നത്. മോക്ഡ്രില്ലിന്റെ തയാറെടുപ്പുകൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ പങ്കെടുത്തു.
മോക് ഡ്രില്ലിന്റെ ഭാഗമായി വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന ക്ഷമത പരിശോധിക്കും. സ്വയം പ്രതിരോധിക്കുന്നതിനു പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പരിശീലനം നൽകും. സുപ്രധാന പ്ലാന്റുകളും സ്ഥാപനങ്ങളും
മറയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കൽ, ആളുകളെ കൂട്ടമായി ഒഴിപ്പിക്കുന്നത് എന്നിവയിലും ബോധവൽക്കരണവും പരിശീലനവും നൽകുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു.
അതിനിടെ സംസ്ഥാനത്തെ അണക്കെട്ടുകളുടെ / സുരക്ഷ വർധിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
