ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള 5 ഹർജികളിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉച്ചയ്ക്ക് രണ്ടിനാണ് ഹർജികൾ പരിഗണിക്കുക. നിയമത്തിലെ വ്യവസ്ഥകൾ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്.
നേരത്തേ കോടതി നിർദേശ പ്രകാരം സമർപ്പിച്ച സത്യവാങ്മൂലത്തിൽ മതസ്വാതന്ത്ര്യം ലംഘിച്ചിട്ടില്ലെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. 2013ലെ വഖഫ് ഭേദഗതി നിയമത്തിനു ശേഷം രാജ്യത്ത് വഖഫ് ഭൂമി വൻതോതിൽ വർധിച്ചു. കഴിഞ്ഞ 11 വർഷത്തിനിടെ 116 ശതമാനം വർധന വഖഫ് ഭൂമിക്ക് ഉണ്ടായതായും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ കേന്ദ്രസർക്കാർ നിലപാടിനെ എതിർത്ത് സമസ്തയും മുസ്ലിം ലീഗും എതിർ സത്യവാങ്മൂലം നൽകി. രാജ്യത്തിന്റെ ഐക്യവും മതസൗഹാർദവും തകർക്കുന്നതാണ് കേന്ദ്രസർക്കാർ നടപടിയെന്ന് മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടി. പെരുപ്പിച്ച കണക്കുകളാണ് കേന്ദ്രസർക്കാർ കോടതിയിൽ നൽകിയതെന്ന് സമസ്തയും വ്യക്തമാക്കി.
