കൊച്ചി: രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇടുക്കിൽ നടത്തുന്ന ആഘോഷ പരിപാടിയിൽ റാപ്പർ വേടന്റെ പരിപാടി വീണ്ടും ഉൾപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ട് 7നാകും വേടന്റെ റാപ്പ് നടക്കുക. വേടൻ കഞ്ചാവ് കേസിൽ പ്രതിയായതോടെ ഒഴിവാക്കിയ പരിപാടി വീണ്ടും നടത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
ഇടുക്കി വാഴത്തോപ്പ് സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം പ്രദർശന വിപണന മേളയിൽ 29നാണ് വേടന്റെ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ 28ന് കൊച്ചിയിലെ ഫ്ലാറ്റിൽ കഞ്ചാവുമായി വേടനും സുഹൃത്തുക്കളും അറസ്റ്റിലായി. ഇതോടെ പരിപാടി ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു. എന്നാൽ ലഹരി ഉപയോഗിച്ചതിൽ ഖേദം പ്രകടിപ്പിച്ച വേടൻ തെറ്റ് തിരുത്തുന്നതിനായി പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് പരിപാടി വീണ്ടും നടത്താൻ സംഘാടകർ തീരുമാനിച്ചത്. വേടനെ വേട്ടയാടുന്നെന്ന വിമർശനം സർക്കാരിന്റെ പ്രതിഛായയെ ബാധിച്ചേക്കുമെന്നത് കൂടി കണക്കിലെടുത്താണ് നടപടി. നേരത്തേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉൾപ്പെടെ ഇടതുനേതാക്കൾ വേടനെ പിന്തുണച്ചു രംഗത്തെത്തിയിരുന്നു.
