ന്യൂഡൽഹി : പാകിസ്താൻ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചതു മറച്ചു വച്ച സിആർപിഎഫ് സൈനികനെ സർവീസിൽ നിന്നു പിരിച്ചുവിട്ടു. 41-ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ മുനീർ അഹമ്മദിനു എതിരെയാണ് നടപടി. അനുമതിയില്ലാതെ പാകിസ്താനിയെ വിവാഹം കഴിച്ചതായും വീസാ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി രാജ്യത്തു തങ്ങാൻ സഹായിച്ചതായും കണ്ടെത്തിയിരുന്നു. ഇതു സർവീസ് ചട്ടങ്ങളുടെ ലംഘനവും ദേശീയ സുരക്ഷയെ ബാധിക്കുന്നതു
മാണെന്നു കണ്ടെത്തിയതോടെയാണ് നടപടി.
പാകിസ്താനിലെ സിയാൽകോട്ട് സ്വദേശിനിയായ മിനാൽ ഖാനെ വിവാഹം കഴിക്കാൻ മുനീർ സിആർപിഎഫിനെ സമീപിച്ചിരുന്നു. എന്നാൽ അപേക്ഷയിൽ തീരുമാനമാകുന്നതിനു മുൻപ് വീഡിയോ കോൺഫറൻസ് മുഖേന ഇരുവരും വിവാഹിതരായി. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാക് പൗരന്മാരുടെ വീസ റദ്ദാക്കിയതോടെ മുനീറിന്റെ ഭാര്യ മിനാൽ ഖാനെയും തിരിച്ചയച്ചതോടെയാണ് സംഭവം പുറത്തായത്. ടൂറിസ്റ്റ് വീസയിലാണ് മിനാൽ ഇന്ത്യയിലെത്തിയത്. ഇവരുടെ വീസ കാലാവധി മാർച്ച് 22ന് അവസാനിച്ചിരുന്നു. എന്നാൽ ഇവർ മുനീറിനൊപ്പം തുടരുകയായിരുന്നുവെന്നും സിആർപിഎഫ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
