ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സൈബർ ഇടങ്ങളിൽ ഇന്ത്യയെ തകർക്കാനുള്ള പാകിസ്താൻ ശ്രമം സുരക്ഷാ ഏജൻസികൾ വിഫലമാക്കി. ഇന്ത്യൻ വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറാനുള്ള പാക്കിസ്താൻ പിന്തുണയുള്ള ഹാക്കർമാരുടെ ശ്രമമാണ് പരാജയപ്പെടുത്തിയത്. ജമ്മുവിലെ സൈനിക സ്കൂളുകളുടെ വെബ്സൈറ്റുകളെയാണ് ഹാക്കർമാർ ആദ്യം നോട്ടമിട്ടത്. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ പരിഹസിക്കുന്ന സന്ദേശങ്ങൾ ഉപയോഗിച്ച് വെബ്സൈറ്റുകൾ വികൃതമാക്കാനായിരുന്നു ശ്രമം. വിമുക്ത സൈനികർക്കു ആരോഗ്യസേവനങ്ങൾ നൽകുന്ന വെബ്സൈറ്റിനു നേരെയും ആക്രമണമുണ്ടായി. ആർമി ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്, ഇന്ത്യൻ എയർഫോഴ്സ് വെറ്ററൻസ് എന്നിവയുടെ സൈറ്റുകളെയും ഹാക്കർമാർ ലക്ഷ്യമിട്ടു. എന്നാൽ ശ്രമങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് ഇന്ത്യൻ ഏജൻസികൾ പ്രതിരോധിക്കുകയായിരുന്നു. പഹൽഗാമിൽ ആക്രമണം നടന്ന ഏപ്രിൽ 22ന് ശേഷം ഇന്ത്യൻ വെബ്സൈറ്റുകളെ ലക്ഷ്യമിട്ട് പാകിസ്താൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹാക്കർ സംഘങ്ങൾ 10 ലക്ഷത്തിലധികം സൈബർ ആക്രമണങ്ങൾ നടത്തിയതായി മഹാരാഷ്ട്ര സൈബർ ഡിപ്പാർട്മെന്റ്സ് വ്യക്തമാക്കുന്നു.
