തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാകിസ്ഥാനികൾ ഉള്ളത് കാസർകോട്, കോഴിക്കോട് ,വയനാട് ജില്ലകളിലാണെന്ന് അധികൃതർ വെളിപ്പെടുത്തി. കേരളത്തിൽ 104 പാകിസ്ഥാനികളാണ് ആകെ ഉള്ളതെന്നാണ് ഔദ്യോഗിക കണക്ക്. ഇവരിൽ 30 പേർ കേരളം വിട്ടു. 59 പേർ ഉടൻ രാജ്യം വിടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവർക്കു നോട്ടീസ് നൽകിയിട്ടുണ്ട്. കേരളത്തിലുള്ള പാകിസ്ഥാനികളിൽ 45 പേർ കേരളത്തിൽനിന്ന് വിവാഹം കഴിച്ച് ഇവിടെ തങ്ങുന്നവരാണ്. ഇവർ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ചിട്ടുണ്ട്. 55 പേർ സന്ദർശക വിസയിലാണ് കേരളത്തിൽ എത്തിയത്. മെഡിക്കൽ വിസയിൽ എത്തിയ മൂന്നു പേരുണ്ട്. സന്ദർശക വിസയിലെത്തിയവർ 27 നും മെഡിക്കൽ വിസയിൽ എത്തിയവർ 29 നു മുമ്പും ഇന്ത്യ വിടണമെന്നാണ് നിർദ്ദേശം. ചികിത്സയിൽ ഉള്ളവർക്ക് ഇളവ് ആവശ്യമെങ്കിൽ അത് കേന്ദ്രസർക്കാരാണ് അനുവദിക്കേണ്ടത്. വിസയില്ലാതെ കേരളത്തിൽ തങ്ങിയ ഒരാൾ തൃശ്ശൂരിൽ ജയിലിലാണ്. ദീർഘകാല സന്ദർശക വിസയിൽഎത്തിയ 62 പേർ കണ്ണൂരിലുണ്ട്. സമയപരിധി കഴിഞ്ഞ് മടങ്ങാത്ത പാകിസ്ഥാനികൾക്കെതിരെ നടപടിക്ക് നീക്കം തുടങ്ങിയിട്ടുണ്ട്.
