പിറന്നാള്‍ ദിനത്തില്‍ യാത്രയയപ്പ്; ഐ.എം. വിജയന്‍ പൊലീസ് കുപ്പായമഴിക്കുന്നു

തിരുവനന്തപുരം: നാലു പതിറ്റാണ്ടോളം നീണ്ട സേവനത്തിനു ശേഷം കേരള പൊലീസില്‍ നിന്നു വിരമിക്കുന്ന ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന് ഇന്ന് യാത്രയയപ്പ്. മലപ്പുറം എംഎസ്പി അസിസ്റ്റന്റ് കമാന്‍ഡന്റായാണ് വിജയന്‍ വിരമിക്കുന്നത്. 56-ാം പിറന്നാള്‍ ദിനത്തിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചിട്ടുള്ളത്. 30നാണ് സര്‍വീസ് പൂര്‍ത്തിയാകുക. ഇതോടെ വി.പി. സത്യനും യു. അഷറഫലിയും സി.വി. പാപ്പച്ചനും ഉള്‍പ്പെടെ കേരള പൊലീസ് ഫുട്‌ബോള്‍ ടീമിലെ സുവര്‍ണ തലമുറയിലെ അവസാന കണ്ണിയും പിടിയിറങ്ങും.
1969 ഏപ്രില്‍ 25ന് തൃശൂര്‍ ജില്ലയിലെ കോലത്തുംപാടും അയനിവളപ്പില്‍ മണിയുടെയും കൊച്ചമ്മുവിന്റെയും മകനായാണ് ഐ.എം.വിജയന്‍ ജനിച്ചത്. 1986ല്‍ എം.കെ. ജോസഫ് ഡിജിപിയായിരിക്കെയാണ് വിജയന്‍ ആദ്യമായി പൊലീസ് ട്രയല്‍സിലിറങ്ങുന്നത്. കളി ഇഷ്ടപ്പെട്ടെങ്കിലും 18 വയസ്സ് തികയാത്തതിനാല്‍ ടീമിലെടുക്കാനായില്ല. ഇതോടെ ആറു മാസത്തിലകം ടീമില്‍ അതിഥി താരമായി. 1987ല്‍ പൊലീസ് കോണ്‍സ്റ്റബിളായി. പ്രഫഷണല്‍ ഫുട്‌ബോളില്‍ കളിക്കാന്‍ രണ്ടു തവണയായി സര്‍വീസില്‍ നിന്നു വിട്ടു നിന്നെങ്കിലും പിന്നീട് തിരികെയെത്തി. 12 വര്‍ഷത്തോളം ഇന്ത്യന്‍ ദേശീയ ടീമില്‍ സ്ഥിര സാന്നിധ്യമായിരുന്നു. രാജ്യത്തിനായി 88 കളികളില്‍ 39 ഗോളുകള്‍ നേടി.
കേരള ഫുട്‌ബോളില്‍ നിന്നു വിരമിച്ച പഴയകാല ഫുട്‌ബോള്‍ താരങ്ങളുടെ നേതൃത്വത്തില്‍ 28ന് വൈകിട്ട് 4ന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലും യാത്രയയപ്പുണ്ട്.

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page

Light
Dark