‘ഇതുവരെ മദ്യപിച്ചിട്ടില്ല’; കെ.എസ്.ആര്‍.ടി.സിയിലെ ബ്രത്ത് അനലൈസര്‍ പരിശോധനാ ഫലത്തിനെതിരെ പരാതിയുമായി കാഞ്ഞങ്ങാട് ഡിപ്പോയിലെ മെക്കാനിക്

കാസര്‍കോട്: കെഎസ്ആര്‍ടിസിയില്‍ വീണ്ടും ബ്രത്ത് അനലൈസര്‍ വിവാദം. കാഞ്ഞങ്ങാട് ഡിപ്പോയില്‍ മെക്കാനിക്കായി ജോലിചെയ്യുന്ന രാജേഷാണ് പരാതിയുമായി രംഗത്തെത്തിയത്. പരിശോധനയില്‍ പോസിറ്റീവ് ആയതിനാല്‍ സസ്‌പെന്‍ഷനിലാണ് രാജേഷ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും മദ്യപിച്ചിട്ടില്ലാത്ത താന്‍ ബ്രത്ത് അനലൈസറില്‍ ഊതിയപ്പോള്‍ സിഗ്‌നല്‍ കാണിച്ചുവെന്ന് രാജേഷ് പറയുന്നു. തലേന്നും രാവിലെയും ആയുര്‍വേദ മരുന്ന് കഴിച്ചതായി രാജേഷ് പറയുന്നു. ഇതുകൊണ്ടാകാം പരിശോധനയില്‍ പോസിറ്റീവെന്ന് കാണിച്ചതെന്ന് രാജേഷ് പറഞ്ഞു. കഴിഞ്ഞ മാസം 20 നാണ് ബ്രത്ത് അനലൈസര്‍ പരിശോധനയ്ക്ക് വിധേയനാക്കിയത്. പരിശോധനയില്‍ ആള്‍ക്കഹോളിന്റെ അളവ് 67 ആണ് തെളിഞ്ഞത്. തുടര്‍ന്ന് 24ന് സസ്‌പെന്‍ഷന്‍ ഓര്‍ഡറെത്തിയെന്ന് രാജേഷ് പറയുന്നു. തലേന്നും ഡ്യൂട്ടിയിലുണ്ടായിരുന്നു.
2021ല്‍ രാജേഷിന് ഒരു അപകടം സംഭവിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കാലിന് ബലം കിട്ടാന്‍ വേണ്ടിയാണ് മരുന്ന് കഴിക്കുന്നത്. ആദ്യം ഇംഗ്ലീഷ് മരുന്നാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഞരമ്പിന് നല്ലത് ആയുര്‍വേദമാണെന്ന് ഡോക്ടര്‍ പറഞ്ഞതുകൊണ്ടാണ് ആയുര്‍വേദത്തിലേക്ക് മാറിയത്. പടിയൂരിലെ വൈദ്യരുടെ നിര്‍ദേശപ്രകാരമാണ് രാവിലെയും വൈകുന്നേരവും കഷായം കഴിക്കുന്നതെന്ന് രാജേഷ് പറഞ്ഞു. കഴിഞ്ഞ 14 വര്‍ഷമായി ഡിപ്പോയില്‍ ജോലിചെയ്തുവരികയാണ്. സസ്‌പെന്‍ഷനിലായതിനെ തുടര്‍ന്ന് അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് രാജേഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page