കോഴിക്കോട്: സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തെത്തുടർന്ന് സംസ്ഥാനത്തെ മോട്ടോർവാഹന നികുതി പുതുക്കി ഉത്തരവിറക്കി. ഇലക്ട്രിക് വാഹനങ്ങൾക്കും 15 വർഷം രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കുമാണ് നികുതിയിൽ വർധനയുണ്ടായിട്ടുള്ളത്.15 വർഷം രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ മോട്ടോർ സൈക്കിളുകൾക്കും സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിക്കുന്ന മുച്ചക്രവാഹനങ്ങൾക്കും അഞ്ചുവർഷത്തേക്കുള്ള നികുതി 400 രൂപയാണ് വർധിപ്പിച്ചിട്ടുള്ളത്. 750 കിലോഗ്രാം വരെയുള്ള കാറുകൾക്ക് 3200 രൂപയും 750 കിലോഗ്രാം മുതൽ 1500 വരെയുള്ള കാറുകൾക്ക് 4300 രൂപയും 1500-ന് മുകളിലുള്ള വാഹനങ്ങൾക്ക് 5300 രൂപയുമാണ് വർധിപ്പിച്ചിട്ടുള്ളത്. ഇതിനുപുറമേ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളിൽ ഓർഡിനറി, പുഷ്ബാക്ക്, സ്ലീപ്പർ സീറ്റുകൾ എന്നീ തരംതിരിവ് ഒഴിവാക്കി ഏകീകരിക്കുകയും ചെയ്തു. സ്റ്റേജ് വാഹനങ്ങളുടെ നികുതിയിൽ കുറവുവന്നിട്ടുണ്ട്.15 വർഷ കാലാവധി കഴിഞ്ഞ് രജിസ്ട്രേഷൻ പുതുക്കുന്ന ഇരുചക്രവാഹനങ്ങൾ, സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകൾ എന്നിവക്ക് അഞ്ചുവർഷത്തേക്കുള്ള നികുതി 900 രൂപയിൽനിന്ന് 1350 ആകും.15 വർഷം കഴിഞ്ഞ 750 കി.ഗ്രാം വരെയുള്ള കാറുകളുടെ നികുതി 6400 ൽനിന്ന് 9600 രൂപയാകും. 750 കിലോ മുതൽ 1500 കി.ഗ്രാം വരെയുള്ള കാറുകളുടെ നികുതി 8600ൽ നിന്ന് 12,900 ആകും.1500 കിലോക്ക് മുകളിൽ ഭാരം വരുന്ന കാറുകൾക്ക് 10,600ൽനിന്ന് 15,900 രൂപയാകും.ഇലക്ട്രിക് മോട്ടോർ സൈക്കിളുകളുടെയും വ്യക്തിഗത ആവശ്യത്തിനുള്ള ഇലക്ട്രിക് ഓട്ടോറിക്ഷകളുടെയും ഒറ്റത്തവണ നികുതി, വിലയുടെ അഞ്ചുശതമാനം എന്ന നിലവിലെ നിരക്കിൽ തുടരും.15 ലക്ഷം വരെയുള്ള ഇലക്ട്രിക് കാറുകളുടെ നികുതി വാങ്ങുന്ന വിലയുടെ അഞ്ചുശതമാനമായിരിക്കും.15 – 20 ലക്ഷത്തിനിടയിലുള്ള ഇലക്ട്രിക് കാറുകൾക്ക് എട്ട് ശതമാനവും 20 ലക്ഷത്തിന് മുകളിലുള്ളവക്ക് വാങ്ങൽ വിലയുടെ 10 ശതമാനവുമായിരിക്കും നികുതി.
