മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് മാറി നല്‍കി; എട്ടുമാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയില്‍

പയ്യന്നൂര്‍: മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്ന് മാറിനല്‍കിയതിനെത്തുടര്‍ന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍. കണ്ണൂര്‍ പഴയങ്ങാടിയിലാണ് സംഭവം. പഴയങ്ങാടി സ്വദേശി സമീറിന്റെ ആണ്‍കുഞ്ഞാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഡോക്ടര്‍ എഴുതിക്കൊടുത്ത മരുന്നിന് പകരം അമിത ഡോസുള്ള മറ്റൊരു മരുന്നാണ് മെഡിക്കല്‍ സ്റ്റോറുകാര്‍ നല്‍കിയതെന്നാണ് പരാതി.
ഡോക്ടര്‍ കുറിച്ചത് പനിക്കുള്ള സിറപ്പായിരുന്നു. എന്നാല്‍ മെഡിക്കല്‍ ഷോപ്പില്‍നിന്ന് നല്‍കിയത് പനിക്കുള്ള ഡ്രോപ്‌സായിരുന്നു. മരുന്ന് മാറിയത് തിരിച്ചറിയാതെ രക്ഷിതാക്കള്‍ സിറപ്പ് നല്‍കാന്‍ നിര്‍ദ്ദേശിച്ച അതേ അളവില്‍ ഡ്രോപ്‌സ് നല്‍കുകയും ചെയ്തു. മരുന്ന് നല്‍കി അല്‍പം കഴിഞ്ഞതോടെ കുഞ്ഞിന്റെ ആരോഗ്യനില വഷളായി. തുടര്‍ന്ന് കുറിപ്പടി എഴുതി നല്‍കിയ ഡോക്ടറെ ബന്ധപ്പെട്ടപ്പോഴാണ് മരുന്ന് മാറിയ വിവരം അറിയുന്നത്. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ഉടന്‍ കുഞ്ഞിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മരുന്ന് ഓവര്‍ ഡോസായി കുഞ്ഞിന്റെ കരളിനെ ബാധിച്ചെന്നും ഗുരുതരാവസ്ഥ തുടര്‍ന്നാല്‍ കരള്‍ മാറ്റിവയ്‌ക്കേണ്ടിവരുമെന്ന് ചികില്‍സിച്ച ഡോക്ടര്‍ പറഞ്ഞു. പഴയങ്ങാടി ഖദീജ മെഡിക്കല്‍സില്‍ നിന്ന് മാര്‍ച്ച് 8 നാണ് മരുന്ന് വാങ്ങിയത്. മരുന്ന് മാറിയതായി കുട്ടിയുടെ പിതാവ് ഷമീര്‍ മെഡിക്കല്‍ ഷോപ്പ് അധികൃതരെ അറിയിച്ചെങ്കിലും ‘എന്നാല്‍ താന്‍ പോയി കേസ് കൊട് ‘ എന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. കുട്ടിയുടെ പിതാവിന്റെ സഹോദരന്‍ ചെറുകുന്ന് പൂങ്കാവിലെ മുക്കോലക്കല്‍ വീട്ടില്‍ ഇ.പി.അഷറഫ് നല്‍കിയ പരാതിയെ തുടര്‍ന്നു ഖദീജ മെഡിക്കല്‍സിനെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page