ഗള്‍ഫ് ജോലിക്ക് വിസയും ടിക്കറ്റും എടുത്ത് സഹായിക്കും; പോകുമ്പോള്‍ ചിപ്‌സ് എന്ന വ്യാജേന കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കൊടുത്തുവിടും; നിരപരാധികളെ ഗള്‍ഫിലെ ജയിലിലാക്കിയ മാട്ടൂല്‍ സ്വദേശിയെ ക്രൈംബ്രാഞ്ച് പൊക്കി

കണ്ണൂര്‍: ഗള്‍ഫ് രാജ്യങ്ങളിലേക്ക് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കടത്തുന്ന സംഘത്തിലെ പ്രധാനിയെ ഇടുക്കി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി കെ.പി. റഷീദിനെയാണ് (30) കൊച്ചി വിമാനത്താവളത്തില്‍നിന്ന് ക്രൈംബ്രാഞ്ച് സി.ഐ ഇ.എസ്. സാംസണിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
2019 മുതല്‍ വിദേശത്തായിരുന്ന റഷീദിനെ കഴിഞ്ഞ ദിവസം നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയപ്പോള്‍ കയ്യോടെ പിടികൂടുകയായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് യുവാക്കളെ സംഘം ഉപയോഗിച്ചിരുന്നത്. ഗള്‍ഫിലേക്കുള്ള വിസയും വിമാന ടിക്കറ്റും നല്‍കിയശേഷം കൂട്ടുകാര്‍ക്കുള്ള വസ്ത്രങ്ങളും പലഹാരങ്ങളുമാണെന്ന് പറഞ്ഞ് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും നല്‍കുകയാണ് പതിവ്. വിമാനത്താവളത്തില്‍ വെച്ചായിരുന്നു ഇവയുടെ കൈമാറ്റം. സംഘത്തിലെ ഒരാളും യുവാക്കള്‍ക്കൊപ്പം ഗള്‍ഫ് രാജ്യങ്ങളിലേക്ക് സഞ്ചരിച്ചിരുന്നു. പിടിക്കപ്പെട്ടാല്‍ എസ്‌കോര്‍ട്ട് പോയ ആള്‍ സ്ഥലം വിടും. രണ്ടു നിരപരാധികള്‍ സംഘത്തിന്റെ ചതിക്കിരയായി ഗള്‍ഫ് ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ട്.
2018 ല്‍ ഇടുക്കി രാജാക്കാട് സ്വദേശി അഖില്‍ എന്ന യുവാവ് ഈ സംഘത്തിന്റെ ചതിക്കിരയായി ദുബൈയില്‍ ജയിലിലായിരുന്നു. സുഹൃത്തിനുള്ള പലഹാരം എന്ന വ്യാജേന അഞ്ചുകിലോ കഞ്ചാവ് കൈമാറുകയായിരുന്നു. പിടിക്കപ്പെട്ടതോടെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്ത അഖിലിന് 10 വര്‍ഷം ശിക്ഷ വിധിക്കുകയായിരുന്നു. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തോടെ ഒന്നാംപ്രതി എറണാകുളം സ്വദേശി അന്‍സാഫ്, രണ്ടാം പ്രതി കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി റഹീസ്, നാലാം പ്രതി കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി റിയാസ് എന്നിവരെ അറസ്റ്റ് ചെയ്തു. മുഖ്യസൂത്രധാരനായ റഷീദ് ഗള്‍ഫിലും മറ്റുമായി ഒളിവില്‍ കഴിയുകയായിരുന്നു. റഷീദിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി വിദേശത്തേക്ക് കഞ്ചാവ് കടത്തുന്ന ശൃംഖലകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ജർമ്മൻ വിസ തട്ടിപ്പ്: സൂത്രധാരൻ കാഞ്ഞങ്ങാട്ട് അറസ്റ്റിൽ; കുടുങ്ങിയത് പുതുക്കൈ സ്വദേശിയുടെ രണ്ടര ലക്ഷം രൂപ വിഴുങ്ങിയ കേസിൽ,മറ്റു നിരവധി കേസുകൾക്കു കൂടി തുമ്പായേക്കുമെന്ന് സൂചന

You cannot copy content of this page