വീണ്ടും ദുരഭിമാനക്കൊല: അന്യജാതിക്കാരനെ പ്രണയിച്ച മകളെ പിതാവ് പുഴയില്‍ തള്ളിയിട്ട് കൊന്നു; അപകടമാണെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമം, കാമുകന്റെ പരാതിയില്‍ പിതാവ് അറസ്റ്റില്‍

ബംഗ്‌ളൂരു: കര്‍ണ്ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊലപാതകം. അന്യമതസ്ഥനായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ഒരുങ്ങിയ മകളെ പിതാവ് പുഴയില്‍ തള്ളിയിട്ടു കൊലപ്പെടുത്തി. അപകടമാണെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും കാമുകന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പിതാവിനെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു അറസ്റ്റു ചെയ്തു. ബംഗ്‌ളൂരു, ഹുസ്‌കൂര്‍ അനക്കല്ലിലെ സഹന(20)യാണ് കൊല്ലപ്പെട്ടത്. സഹനയും അന്യജാതിക്കാരനായ നിഖില്‍ എന്ന യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതു കാരണം വിവാഹാലോചനകളുമായി സഹകരിക്കാന്‍ യുവതി തയ്യാറായില്ല. കഴിഞ്ഞ ദിവസം പിതാവ് രാമമൂര്‍ത്തി മകളെയും കൂട്ടി സ്‌കൂട്ടറില്‍ ഒരു സുഹൃത്തിനെ കാണാന്‍ പോയി. മകളെ പ്രണയ ബന്ധത്തില്‍ നിന്നു പിന്മാറ്റുന്നതിനുള്ള മധ്യസ്ഥ ചര്‍ച്ചയായിരുന്നു ലക്ഷ്യം. എന്നാല്‍ സുഹൃത്തിന്റെ മധ്യസ്ഥ ചര്‍ച്ചയിലും സഹന പ്രണയബന്ധത്തില്‍ നിന്നു പിന്മാറാന്‍ തയ്യാറായില്ല. വീട്ടിലേക്കുള്ള മടക്കയാത്രക്കിടയില്‍ രാമമൂര്‍ത്തി ഓടിച്ച സ്‌കൂട്ടര്‍ പുഴയിലേക്ക് വീഴ്ത്തി. അച്ഛനും മകളും സ്‌കൂട്ടറും പുഴയിലേക്ക് താഴ്ന്നു. സഹന മുങ്ങിമരിക്കുകയും രാമമൂര്‍ത്തി നീന്തി രക്ഷപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് എത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് സഹനയെ പുറത്തെടുത്തുവെങ്കിലും രക്ഷിക്കാനായില്ല.
എന്നാല്‍ സഹനയുടെ മരണം അപകടം മൂലമല്ലെന്നും തള്ളിയിട്ടു കൊന്നതാണെന്നും കാണിച്ച് കാമുകനായ നിഖില്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് രാമമൂര്‍ത്തിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page