അച്ഛൻ മർദ്ദിക്കുന്നത് കണ്ടു, കെട്ടിടത്തിന്റെ മുകളിൽ നിന്ന് അമ്മയെ തള്ളിയിട്ടുവെന്ന് മകളുടെ മൊഴി; സംസ്കരിച്ച മൃതദേഹം പുറത്തെടുത്തു, വിദഗ്ധ പോസ്റ്റുമോർട്ടം ഇന്ന്

ആലപ്പുഴ: ചേര്‍ത്തലയില്‍ വീട്ടമ്മയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ അസ്വഭാവിക മരണത്തിന് കേസ് എടുത്തതിന് പിന്നാലെ കല്ലറ പൊളിച്ച് യുവതിയുടെ മൃതദേഹം പുറത്തെടുത്തു. ഞായറാഴ്ച സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ച, ചേര്‍ത്തല പണ്ടകശാലപ്പറമ്പില്‍ സോണിയുടെ ഭാര്യ സജി(46)യുടെ മൃതദേഹമാണ് പുറത്തെടുത്തത്. ഭര്‍ത്താവ് സോണിയുടെ മര്‍ദനത്തെ തുടര്‍ന്നാണ് സജി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണം സംഭവിച്ചതിനാല്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നില്ല. അച്ഛന്‍ മര്‍ദ്ദിക്കുന്നതിനിടെയാണ് സജി കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റതെന്ന മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സോണിയെ പൊലീസ് കസ്റ്റഡിലെടുത്തത്. പിതാവ് കത്തിക്കാട്ടി ഭീഷണിപ്പെടുത്തിയതിനാലാണ് ആശുപത്രിയിൽ വച്ച് സത്യം പറയാതിരുന്നത് എന്ന് കുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. വീട്ടിലെ ഗോവണിയിൽ നിന്ന് വീണതിനെ തുടർന്നുണ്ടായ മരണമെന്നാണ് ആദ്യം കരുതിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.
തഹസില്‍ദാര്‍ കെആര്‍ മനോജ്, എഎസ്പി ഹരീഷ് ജയിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പുറത്തെടുത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വ്യാഴാഴ്ച നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സോണിക്കെതിരെ പൊലീസിന്റെ തുടര്‍നടപടികള്‍ ഉണ്ടാകുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page