തിരുവനന്തപുരം: വെള്ളറടയിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു. കിളിയൂർ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മകൻ പ്രജിൽ (28) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മെഡിക്കൽ വിദ്യാർത്ഥിയാണ് പ്രജിൽ എന്നാണ് വിവരം. ചൈനയിൽ എംബിബിഎസ് പഠിക്കുകയായിരുന്നു. കൊറോണ കാലത്ത് വിദ്യാഭ്യാസം മുടങ്ങി നാട്ടിലെത്തിയതെന്നാണ് വിവരം. സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് മകൻ പൊലീസിനോട് പറഞ്ഞതായും വിവരമുണ്ട്. ബുധനാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം. ജോസിന്റെ ഭാര്യ സുഷമയുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ നാട്ടുകാർ വീടിന്റെ അടുക്കളയിൽ ജോസിനെ പരിക്കേറ്റു മരിച്ചനിലയിൽ നിലയിൽ കണ്ടെത്തുകയായിരുന്നു. ജോസിനെ നെഞ്ചിലും കഴുത്തിലും ആഴത്തിലുള്ള വെട്ടേറ്റിറ്റുണ്ട്. സംഭവം നേരിട്ട് കണ്ട് അബോധാവസ്ഥയിലായ മാതാവ് സുഷമയെ നാട്ടുകാർ വെള്ളറട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചൈനയിൽ എംബിബിഎസ് വിദ്യാർത്ഥിയായ പ്രജിൽ പരീക്ഷ എഴുതിയെങ്കിലും വിജയിച്ചില്ല. കോവിഡ് കാരണം നാട്ടിലേക്ക് മടങ്ങിയ ശേഷം മിക്ക സമയത്തും മാതാപിതാക്കളോടൊപ്പം വീട്ടിലായിരുന്നു. വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ലെന്ന് നാട്ടുകാർ പറയുന്നു. വർഷങ്ങളായി കിള്ളിയൂരിൽ ബ്രദേഴ്‌സ് ട്രേഡേഴ്‌സ് എന്ന പേരിൽ ഒരു ബിസിനസ് നടത്തിവരികയാണ് ജോസ്. മകൾ പ്രജില വിവാഹിതയായി ചെന്നൈയിലാണ് താമസിക്കുന്നത്.
