കാസർകോട്: പൈവളിക കളായിയിലെ കർഷകന്റെ വീട്ടില്‍ നിന്നു ഏഴു പവന്‍ സ്വര്‍ണ്ണവും ലക്ഷം രൂപയുമായി മുങ്ങിയ വീട്ടുവേലക്കാരൻ പിടിയിൽ. മൈസൂർ എൽവാള സ്വദേശി യശ്വന്ത് കുമാറി(38)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. സഞ്ജീവഷെട്ടിയുടെ മകന്‍ അശോക് കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. മോഷ്ടിച്ച സ്വർണത്തിന് പകരം മുക്കുപണ്ടങ്ങൾ പകരം വച്ചാണ് വേലക്കാരൻ സ്ഥലംവിട്ടത്. കഴിഞ്ഞ 10 മാസക്കാലമായി അശോക് കുമാറിന്റെ വീട്ടിൽ വീട്ടു ജോലി നോക്കി വരികയായിരുന്നു. പ്രായമായ പിതാവ് സഞ്ജീവ ഷെട്ടിയുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കാനാണ് ഇയാളെ വീട്ടിൽ താമസിപ്പിച്ചത്. അതിനിടെ കഴിഞ്ഞമാസം അവസാന വാരം ഒന്നും പറയാതെ നാട്ടിലേക്ക് പോയി. ഈ വിവരമറിഞ്ഞ് മകൻ അശോക് കുമാര്‍ വീട്ടിലെത്തി അലമാരയ്ക്കകത്ത് പരിശോധിച്ചപ്പോഴാണ് ഒരു ലക്ഷം രൂപ കാണാതായ കാര്യം അറിഞ്ഞത്. എന്നാല്‍ ഏഴു പവന്‍ തൂക്കമുള്ള നാലു വളകള്‍ അലമാരയില്‍ തന്നെയുണ്ടായിരുന്നു. സ്വര്‍ണത്തിന്റെ നിറത്തില്‍ സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് വളകള്‍ മുക്കു പണ്ടമാണെന്നു വ്യക്തമായത്. തുടർന്നാണ് രണ്ടുദിവസം മുമ്പ് മഞ്ചേശ്വരം പൊലീസിൽ പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ
ഇയാൾ പലപ്പോഴായി വീട്ടിൽനിന്ന് സ്വർണ്ണ വളകൾ മോഷ്ടിക്കുകയും പകരം അതേ വളയുടെ മുക്കുപണ്ടം പകരം വെക്കുകയായിരുന്നുവെന്ന് കണ്ടെത്തി. സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഇയാൾ മൈസൂരുവിൽ ആഡംമ്പര ജീവിതം നയിച്ചു വരികയായിരുന്നു. ബാങ്ക് അക്കൗണ്ടുകളും മറ്റും പരിശോധിച്ചതിൽ പല പണം ഇടപാടുകളിലും പൊലീസിന് സംശയം വന്നിരുന്നു. തുടർന്ന് ഇയാളുടെ മൊബൈൽ ഫോൺ വിശദമായി പരിശോധിച്ചപ്പോൾ ഇയാൾ ഓൺലൈനായി റോൾഡ് ഗോൾഡ് വളകൾ വാങ്ങിയെന്ന് വ്യക്തമായി.
പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റ കുറ്റസമ്മതം നടത്തുകയായിരുന്നു. കാസർകോട് ഡിവൈഎസ്പി സി കെ സുനിൽകുമാറിന്റെ മേൽനോട്ടത്തിൽ മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ രതീഷ് ഗോപി, എ എസ് ഐ അതുൽ റാം, എസ് സി പി ഒ അബ്ദുൽ ഷുക്കൂർ, അബ്ദുൽസലാം എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അതിസമർത്ഥമായി പിടികൂടിയത്.
