സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടി… തിങ്കളാഴ്ച മുതല്‍ പുതിയ വില; നിരക്കുകള്‍ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മദ്യത്തിന് വില കൂടും. ശരാശരി 10 ശതമാനം വിലവര്‍ധനയാണ് ഒരു കുപ്പിയിലുണ്ടാകുക. സ്പിരിറ്റ് വില വര്‍ദ്ധിച്ചതിനാല്‍ മദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ബെവ്കോയും മദ്യ കമ്പനികളും തമ്മിലുള്ള ‘റേറ്റ് കോണ്‍ട്രാക്ട്’ അനുസരിച്ചാണ് സംസ്ഥാനത്ത് മദ്യ വില നിശ്ചയിക്കുന്നത്. ചില ബ്രാന്റ് മദ്യത്തിന് മാത്രമാണ് വില വര്‍ധന. 10 രൂപ മുതല്‍ 50 രൂപ വരെയാണ് വില വര്‍ധിക്കുക. പുതുക്കിയ മദ്യ വില വിവരപ്പട്ടിക ബെവ്‌കോ പുറത്തിറക്കി. 62 കമ്പനികളുടെ 341 ബ്രാന്റുകള്‍ക്ക് വില വര്‍ധിക്കും. സര്‍ക്കാര്‍ മദ്യമായ ജവാന് പത്ത് രൂപയാണ് കൂട്ടിയത്. ഇതോടെ 640 രൂപയുടെ ജവാന് ഇനി 650 രൂപ നല്‍കണം.
ഓള്‍ഡ് പോര്‍ട് റമ്മിന്റെ വില 30 രൂപ കൂടിയതോടെ 750 രൂപയായിരുന്ന മദ്യത്തിന് 780 രൂപയായി. എം എച്ച് ബ്രാന്‍ഡിക്ക് 1040 രൂപയായിരുന്നു വില. ഇത് 1050 രൂപയായി വര്‍ധിച്ചു. 1350 രൂപയായിരുന്ന മോര്‍ഫ്യൂസ് ബ്രാന്‍ഡിയുടെ വില 1400 രൂപയായും വര്‍ധിച്ചു.
അതേസമയം വില കുറയ്ക്കാനും തീരുമാനമുണ്ട്. 45 കമ്പനികളുടെ 107 ബ്രാന്റുകള്‍ക്കാണ് വില കുറയുക. സംസ്ഥാനത്ത് 15 മാസത്തിന് ശേഷമാണ് മദ്യത്തിന്റെ വില വര്‍ധിപ്പിച്ച് കൊണ്ടുള്ള തീരുമാനം വരുന്നത്.
നിലവില്‍ കമ്പനികളുടെ ആവശ്യം കണക്കിലെടുത്തും അവരുമായി ചര്‍ച്ച നടത്തിയുമാണു വില പരിഷ്‌കരിച്ചത് എന്ന് ബെവ്കോ സിഎംഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. അതേസമയം
കര്‍ണാടകയില്‍ ബിയറിനു നാളെ വിലകൂടും. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കുത്തനെയുള്ള വില വര്‍ധന ജനുവരി 20 മുതല്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് ബിയറിനും വില വര്‍ധിച്ചത്. 650 മില്ലി ബിയറിന് ബ്രാന്‍ഡ് അനുസരിച്ച് 10 മുതല്‍ 45 രൂപ വരെ വില കൂടും. ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ റെക്കോഡ് മദ്യവില്‍പ്പന നടന്നിട്ടും എക്‌സൈസ് വകുപ്പിലെ വരുമാനക്കുറവ് പരിഹരിക്കാനാണ് വില വര്‍ധന ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page