വിഖ്യാത സംവിധായകൻ ശ്യാം ബെനഗൽ വിട വാങ്ങി

മുംബൈ: വിഖ്യാത സംവിധായകൻ ശ്യാം ബെനഗൽ (90) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു അന്ത്യം. മരണവിവരം അദ്ദേഹത്തിന്റെ മകൾ പിയ ബെനഗലാണ് മാധ്യമങ്ങളെ അറിയിച്ചത്. ഡിസംബർ 14നാണ് ബെനഗൽ 90ാം പിറന്നാൾ ആഘോഷിച്ചത്.1934 ഡിസംബർ 14 ന് ഹൈദരാബാദിലാണ് ജനനം. കൊങ്കണി സംസാരിക്കുന്ന ചിത്രപൂർ സാരസ്വത് ബ്രാഹ്മണ കുടുംബത്തിൽ നിന്നാണ് ജനിച്ചത്. കർണാടക സ്വദേശിയായ അദ്ദേഹത്തിൻ്റെ പിതാവ് ശ്രീധർ ബി. ബെനഗൽ ഒരു ഫോട്ടോഗ്രാഫറായിരുന്നു. ശ്യാമിൻ്റെ ആദ്യകാല താൽപ്പര്യം ചലച്ചിത്രനിർമ്മാണത്തോടുള്ള പ്രചോദനം. വെറും 12 വയസ്സുള്ളപ്പോൾ പിതാവ് സമ്മാനിച്ച ക്യാമറ ഉപയോഗിച്ച് ശ്യാം തൻ്റെ ആദ്യ സിനിമ നിർമ്മിച്ചു. ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം അവിടെ ഹൈദരാബാദ് ഫിലിം സൊസൈറ്റി സ്ഥാപിച്ചു. അങ്ങനെ ചലച്ചിത്ര ലോകത്ത് പ്രവേശിച്ചു. നിഷാന്ദ്, അങ്കൂര്‍, ഭൂമിക, ജനൂൻ, ആരോഹണ്‍, സുബൈദ, ബാരി- ബരി, സര്‍ദാരി ബീഗം, ദ ഫോര്‍ഗോട്ടൻ ഹീറോ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. സമാന്തര സിനിമയുടെ തുടക്കക്കാരനായി പലപ്പോഴും കണക്കാക്കപ്പെടുന്ന അദ്ദേഹം 1970 കൾക്ക് ശേഷമുള്ള ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരിൽ ഒരാളായിരുന്നു. പതിനെട്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഫിലിംഫെയർ അവാർഡ്, നന്ദി അവാർഡ് എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2005-ൽ സിനിമാ മേഖലയിലെ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. 1976-ൽ, രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ഇന്ത്യാ ഗവൺമെൻ്റ് അദ്ദേഹത്തെ ആദരിച്ചു, 1991-ൽ അദ്ദേഹത്തിന് പത്മഭൂഷൺ നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page