ചേർത്തല: വിട്ടുമാറാത്ത കൈമുട്ടുവേദന തുടർന്ന് ശസ്ത്രക്രിയ നടത്തിയപ്പോൾ കിട്ടിയത് പട്ടിയുടെ പല്ല്. 25 വർഷമായി പല്ല് കൈമുട്ടിലുണ്ടായിരുന്നുവെന്ന് 36 കാരൻ. തന്റെ 11 -ാം വയസ്സിൽ സ്കൂൾ വിദ്യാർഥിയായിരിക്കേ നായയുടെ കടിയേറ്റെന്ന് തണ്ണീർമുക്കം കുട്ടിക്കൽ വൈശാഖ് പറയുന്നു. കൈ മുട്ട് വേദന കലശലായതോടെ കഴിഞ്ഞദിവസം ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിയിരുന്നു. ബുധനാഴ്ച ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലാണ് പല്ല് കണ്ടെത്തിയത്.മുട്ടിൽ തൊലിയോടു ചേർന്നാണ് കൂർത്തപല്ലിന്റെ പകുതിയോളം ഭാഗം കണ്ടെത്തിയത്. പട്ടി കടിച്ചപ്പോൾ മുറിവിന് പ്രാഥമിക ചികിത്സമാത്രമേ ചെയ്തിരുന്നുള്ളൂ. മുറിവുണങ്ങിയതിനാൽ തുടർചികിത്സ നടത്തിയില്ല. മുട്ടിന്റെ ഭാഗത്ത് തൊലിക്കടിയിൽ ചെറിയ മുഴയായതോടെ പല ഡോക്ടർമാരെയും കാണിച്ചെങ്കിലും പ്രശ്നം കണ്ടെത്തിയില്ല. ശസ്ത്രക്രിയ നടത്തുമ്പോൾ പട്ടികടിയുടെ കാര്യം സർജൻ ഡോ. മുഹമ്മദ് മുനീർ അറിഞ്ഞിരുന്നില്ല. മുഴ മാറ്റുന്നതിനിടയിലാണ് ഡോക്ടറെ ഞെട്ടിച്ച് പല്ലിന്റെ ഭാഗം തെളിഞ്ഞുവന്നത്. അപ്പോഴാണ് 25 വർഷം മുൻപ് പട്ടികടിച്ച കാര്യം വൈശാഖ് പറഞ്ഞത്. പ്രധാന ഞരമ്പുകൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു പല്ലിന്റെ ഭാഗം.വൈശാഖ് ബുധനാഴ്ചതന്നെ ആശുപത്രിവിട്ടു. നഴ്സിങ് ഓഫീസർമാരായ വി. ശ്രീകല, സാന്ദ്രാ സലിം, റിയ എന്നിവർ ശസ്ത്രക്രിയയിൽ സഹായികളായി.
