മകനു മാപ്പ് നല്‍കിയ പ്രസിഡന്റ് ജോബൈഡന്റെ നടപടിയെ ന്യായീകരിച്ചു വക്താവ്

-പി.പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ മകന്‍ ഹണ്ടര്‍ ബൈഡന് മാപ്പ് നല്‍കിയതിനെ പ്രസിഡന്റിന്റെ വക്താവ് കരീന്‍ ജീന്‍-പിയറി ന്യായീകരിച്ചു. അക്കാര്യത്തില്‍ അമേരിക്കക്കാരോടു മാപ്പു പറയുന്ന പ്രശ്‌നമേ ഇല്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മാപ്പിനു ശേഷം ആദ്യമായി വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു ജീന്‍-പിയറി.
തന്റെ മകന് മാപ്പ് നല്‍കില്ലെന്ന് വിവിധ അവസരങ്ങളില്‍ ജോ ബൈഡന്‍ പറഞ്ഞിരുന്നു. അതിനു ശേഷം നിരവധി കേസുകളില്‍ പ്രതിയായ മകനു മാപ്പ് നല്‍കിയതിനെക്കുറിച്ചു നിരവധി ചോദ്യങ്ങള്‍ ഇവര്‍ക്കു നേരിടേണ്ടി വന്നു. സാഹചര്യങ്ങള്‍ മാറിയെന്നായിരുന്നു ഇതിനു വിശദീകരണം. ഈ പ്രശ്‌നത്തില്‍ ഹണ്ടറും കുടുംബവും വേണ്ടത്ര അനുഭവിച്ചു. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് മനസ്സ് മാറ്റുകയും മാപ്പ് നല്‍കുകയും ചെയ്തതെന്ന് അവര്‍ പറഞ്ഞു.
ബൈഡന്‍ തന്റെ മകനോട് ക്ഷമിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ‘ഇല്ല, ഒരിക്കലുമില്ല’ എന്നായിരുന്നു ബൈഡന്റെ പ്രതികരണം. അമേരിക്കക്കാരോട് മാപ്പ് പറയണമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനു ഇല്ല എന്നായിരുന്നു ജീന്‍-പിയറിയുടെ മറുപടി. ഡിസംബര്‍ ഒന്നിനു പ്രസിഡന്റ് ബൈഡന്‍ മകനു മാപ്പ് നല്‍കിയതില്‍ പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടിയും രൂക്ഷവിമര്‍ശനം നേരിടുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page