ട്രെയിന്‍ യാത്രക്കാരന്റെ 75,000 രൂപവില വരുന്ന ഐഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രതിയുടെ പിതാവ് അറസ്റ്റില്‍; പിടിയിലായത് മോഷ്ടിച്ച മൊബൈല്‍ വില്‍ക്കാന്‍ കടയിലെത്തിയപ്പോള്‍

കാസര്‍കോട്: താനെ സ്വദേശിയായ ട്രെയിന്‍ യാത്രക്കാരന്റെ 75,000 രൂപ വില വരുന്ന ഐഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രതിയുടെ പിതാവ് റെയില്‍വേ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് പന്നിയങ്കര സ്വദേശി ഹാരിസ്(46) ആണ് പിടിയിലായത്. ഇയാളുടെ മകന്‍ ഷാഹുലാണ് ഐ ഫോണ്‍ മോഷ്ടിച്ചത്. യുവാവ് ബൈക്ക് മോഷണ കേസില്‍ ഇപ്പോള്‍ കോഴിക്കോട് സബ് ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്. ഷാഹുല്‍ പിതാവിനെ മൊബൈല്‍ ഫോണ്‍ വില്‍ക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു. ഷോപ്പുടമയുടെ വിവരത്തെ തുടര്‍ന്ന് കോഴിക്കോട് റെയില്‍വേ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുധീര്‍ മനോഹറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിതാവിനെ കയ്യോടെ പിടികൂടുകയായിരുന്നു. പ്രതിയെ കാസര്‍കോട് റെയില്‍വേ പൊലീസിന് കൈമാറി. കഴിഞ്ഞ 12 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പുലര്‍ച്ചെ മൂന്നുമണിയോടെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ വരാവല്‍ എക്‌സ്പ്രസിലാണ് മോഷണം നടന്നത്. മഹാരാഷ്ട്ര താനെ സ്വദേശി കേതന്‍ സഞ്ചയ് കുല്‍ക്കര്‍ണിയുടെ 75,000 രൂപവിലവരുന്ന ഐഫോണ്‍ 15 പ്ലസ് മൊബൈല്‍ ഫോണ്‍ ഉറക്കത്തിനിടെ ഷാഹുല്‍ മോഷ്ടിക്കുകയായിരുന്നു. ട്രെയിന്‍ കാസര്‍കോട് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം. മൊബൈല്‍ നഷ്ടപ്പെട്ട കേതന്‍ ഉടന്‍ റെയില്‍വേ പൊലീസിനെ വിവരമറിയിച്ചു. ഇമെയിലില്‍ പരാതിയും നല്‍കി. എസ് ഐ എംവി പ്രകാശന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ മഹേഷ്, വിപിന്‍ മാത്യു, സിവില്‍ പൊലീസ് ഓഫീസര്‍ റിനീത് എന്നിവരടങ്ങുന്ന സംഘം മോഷ്ടാവിനെ കുറിച്ച് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കോഴിക്കോട് നിന്ന് പ്രതിയെ കുറിച്ച് വിവരം ലഭിച്ചത്. സംഘം കോഴിക്കോട്ടെത്തി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കാസര്‍കോട് എത്തിച്ചു. കൂട്ടുപ്രതിയായ പിതാവിനെ ചൊവ്വാഴ്ച കാസര്‍കോട് കോടതിയില്‍ ഹാജരാക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page