കാടുമൂടിയ യക്ഷഗാന കലാക്ഷേത്രം: തുളുനാടിനു അപമാനമെന്നു കലാകാരന്മാര്‍

കുമ്പള: കുമ്പള മുജംഗാവില്‍ കാടുമൂടി നശിച്ചുകൊണ്ടിരിക്കുന്ന യക്ഷഗാന കലാക്ഷേത്രം കലാകാരന്മാര്‍ക്കു നോവായെന്നു ആശങ്ക. തുളുനാടിന്റെ ഏറ്റവും വലിയ കലാരൂപമായ യക്ഷഗാനത്തെയും അതിന് നേതൃത്വം നല്‍കിയ യക്ഷഗാന കുലപതി പാര്‍ത്ഥി സുബ്ബനേയും സ്മരിക്കുന്നതിനു സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതി പാതിവഴിയിലാക്കി അവഹേളിക്കുകയാണെന്ന് യക്ഷഗാന കലാകാരന്മാര്‍ ആക്ഷേപമുന്നയിച്ചു. തുളുനാടിന്റെ യക്ഷഗാന കുലപതി പാര്‍ത്ഥി സുബ്ബന്റെ സ്മരണയ്ക്കായി 2010ല്‍ കുമ്പളയില്‍ നിര്‍മ്മാണം ആരംഭിച്ച കലാക്ഷേത്രം ഇപ്പോള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. യക്ഷഗാന കലാരൂപത്തെ യുവതലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള പഠന പരിശീലന കേന്ദ്രമായിരുന്നു പദ്ധതി കൊണ്ട് ലക്ഷ്യമിട്ടിരുന്നത്. കലാ കേന്ദ്രത്തിന്റെ ജോലി നടന്നു വരവെ തന്നെ കലാകാരന്മാര്‍ ആവേശം കൊണ്ട് ഇവിടെ നിരവധി യക്ഷഗാന പരിപാടികളും നടത്തിയിരുന്നു. യക്ഷഗാനത്തിനു സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിക്ക് ഇങ്ങനെയൊരു അവസ്ഥ വന്നതില്‍ കലാകാരന്മാര്‍ ഖേദം പ്രകടിപ്പിച്ചു. ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും പദ്ധതി പൂര്‍ത്തീകരണത്തിനും കലാക്ഷേത്ര സംരക്ഷണത്തിനും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മ്മിച്ച കെട്ടിടം ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്. രാത്രിയായാല്‍ കെട്ടിടത്തില്‍ സാമൂഹിക വിരുദ്ധര്‍ തമ്പടിക്കുന്നു. കെട്ടിടത്തിനകത്ത് മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞ നിലയിലാണ്. കെട്ടിടത്തിന്റെ ഓടുകളൊക്കെ എറിഞ്ഞു പൊളിച്ചിട്ടുണ്ട്. മേല്‍ക്കൂര അപകടമാംവിധം തകര്‍ച്ചയെ നേരിടുന്നു. പദ്ധതി പൂര്‍ത്തീകരിക്കാന്‍ ജനപ്രതിനിധികള്‍ ഇടപെടണമെന്ന്് കലാകാരന്മാരും നാട്ടുകാരും ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page