കാഴ്ചയേക്കാള്‍ അനിവാര്യം വിശ്വാസത്തിന്റെ ഉള്‍കാഴ്ച: റവ. ജോര്‍ജ് ജോസ്

-പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ബാഹ്യ നേത്രങ്ങളിലൂടെയുള്ള കാഴ്ചയേക്കാള്‍ വിശ്വാസത്തിന്റെ ഉള്‍കാഴ്ചയാണ് ഇന്ന് വിശ്വാസ സമൂഹത്തിനു അനിവാര്യമെന്നു മുന്‍ ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ ജോര്‍ജ് ജോസ് പറഞ്ഞു. വഴിയരികില്‍ ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന ബര്‍ത്തിമായി എന്ന അന്ധനായ മനുഷ്യനു ആ വഴി കടന്നുവന്ന ക്രിസ്തുവിനെ ബാഹ്യ നേത്രങ്ങളിലൂടെയല്ല കേള്‍വി ശക്തി കൊണ്ടാണ് തിരിച്ചറിയാന്‍ കഴിഞ്ഞത്. അന്ധനായ ബര്‍ത്തിമായി വല്ലതും തരണേ എന്നല്ല എന്നോട് കരുണ തോന്നേണമേ എന്നാണ് പ്രാര്‍ത്ഥിച്ചിരുന്നത്. കാഴ്ച ലഭിച്ചപ്പോള്‍ തുറന്ന് കണ്ണുകൊണ്ട് ആദ്യം ദര്‍ശിക്കുന്നതും അവന് കാഴ്ച നല്‍കിയ ക്രിസ്തുവിനെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയണ്‍ സന്നദ്ധ സുവിശേഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 18നു വൈകീട്ട് പ്രത്യേക പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ ‘ക്രൂശിങ്കല്‍’ എന്നവിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാഴ്ച പ്രാപിച്ച ബര്‍ത്തിമയിയുടെ ജീവിതത്തിലൂടെ വെളിപ്പെട്ട, കാതുകള്‍ ജനിപ്പിക്കുന്ന വിശ്വാസം, പ്രതിസന്ധികളെ അതിജീവിക്കുന്ന വിശ്വാസം, കണ്ണുതുറപ്പിക്കുന്ന വിശ്വാസം, അനുസരിക്കുന്ന വിശ്വാസം,അനുകരിക്കുന്ന വിശ്വാസം എന്നീ വിഷയങ്ങളെ കുറിച്ച് അച്ചന്‍ സവിസ്തരം പ്രതിപാദിച്ചു. ബര്‍ത്തിമായിയുടെ ജീവിത മാതൃകകള്‍ ഉള്‍ക്കൊണ്ടു നമുക്കും ജീവിതത്തെ ക്രമീകരിക്കാം-അദ്ദേഹം തന്റെ പ്രസംഗം ഉപസംഹരിച്ചു.
പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ റവ. ഉമ്മന്‍ സാമുവേല്‍, സോഫി പരേല്‍, ഡാനിയല്‍ വര്‍ഗീസ്, പി.കെ തോമസ് എന്നിവര്‍ പ്രാര്‍ത്ഥനയും ഗാനാലാപനവും നടത്തി. റവ. വൈ. അലക്‌സ് അച്ചന്‍ അധ്യക്ഷത വഹിച്ചു. ലില്ലി അലക്‌സ് പാഠഭാഗം വായിച്ചു. റോബി ചേലഗിരി സ്വാഗതവും സാം അലക്‌സ് പ്രസംഗിച്ചു. സമാപന പ്രാര്‍ത്ഥനയും ആശീര്‍വാദവും റവ ഉമ്മന്‍ സാമുവേല്‍ നിര്‍വ്വഹിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page