‘സഹായിച്ചില്ലെങ്കിലും കുത്തിനോവിക്കരുത് ‘; അനധികൃതമായി പണം പിരിക്കുന്നത് നിര്‍ത്തണം; ലോറിയുടമ മനാഫിനെതിരെ പരാതിയുമായി അര്‍ജുന്റെ കുടുംബം

കോഴിക്കോട്: ലോറിയുടമ മനാഫിനെതിരെ ഗുരുതരമായ പരാതികളുമായി ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ കുടുബം. വൈകാരീകത ചൂഷണം ചെയ്ത് തങ്ങളുടെ പേരില്‍ പലകോണുകളില്‍ നിന്നും ഫണ്ട് പിരിക്കുന്നുവെന്നും മനാഫ് പണംപിരിവ് നിര്‍ത്തണമെന്നും കുടുംബം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അര്‍ജുന്റെ മരണത്തില്‍ മനാഫ് മാര്‍ക്കറ്റിങ് നടത്തുകയാണ്. അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടായിരുന്നെന്ന് മനാഫ് കള്ളപ്രചാരണം നടത്തുന്നു. ഒരു തുള്ളി കളങ്കമില്ലാതെയാണ് ഞങ്ങള്‍ ഷിരൂരില്‍ നിന്നത്. ഈശ്വര്‍ മല്‍പെയും മനാഫും നാടകം കളിച്ചു. തുടര്‍ന്ന് ആദ്യ രണ്ടു ദിവസം നഷ്ടം ആയി. എംഎല്‍എ ക്കും എസ്പിക്കും കാര്യം മനസിലായി. മനാഫിന് യുട്യൂബ് ചാനല്‍ ഉണ്ട്. പ്രേക്ഷകരുടെ എണ്ണം ആയിരുന്നു അവരുടെ ലക്ഷ്യം. ഇതെല്ലാം മനാഫും ഈശ്വര്‍ മല്‍പെയും ചേര്‍ന്നു നടത്തിയ നാടകമാണെന്നു അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ ആരോപിച്ചു. അര്‍ജുന്റെ കുട്ടിയെ വളര്‍ത്തുമെന്ന് എന്ത് അടിസ്ഥാനത്തില്‍ ആണ് മനാഫ് പറയുന്നതെന്ന് ജിതിന്‍ ആരാഞ്ഞു. അര്‍ജുന്‍ നഷ്ടപ്പെട്ടുവെന്നത് യഥാര്‍ഥ്യമാണ്. അതിന്റെ പേരില്‍ പിച്ച തെണ്ടേണ്ട അവസ്ഥ ഞങ്ങള്‍ക്കില്ല. അത് ആ വ്യക്തി മനസിലാക്കണം. സഹായിച്ചില്ലെങ്കിലും കുത്തി നോവിക്കരുത്. ഞങ്ങളുടെ ദാരിദ്യം ചൂണ്ടിക്കാട്ടി ചൂഷണം ചെയ്യുകയാണ്. അര്‍ഹതപ്പെട്ട ആളുകള്‍ക്ക് പണം കിട്ടട്ടെ. ചില ആളുകള്‍ മീഡിയ പബ്ലിസിറ്റിക്കായി പണം കൊണ്ട് വരുന്നുണ്ടെന്ന് അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ പറഞ്ഞു.
അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ട്. തെരച്ചിലിന്റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയാണ് ലഭിച്ചതെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ജിതിനും മാധ്യമങ്ങളോട് പറഞ്ഞു. അര്‍ജുന്റെ പിതാവ് പ്രേമന്‍, മാതാവ് ഷീല, സഹോദരിമാരായ അഭിരാമി, അഞ്ജു, സഹോദരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page