അന്യമതസ്ഥനൊപ്പം ഒളിച്ചോടാന്‍ എന്തൊക്കെ നാടകം; വീട്ടുകാരെയും സുഹൃത്തുക്കളെയും കബളിപ്പിച്ച് ഒളിച്ചോടിയ 18കാരി ഒടുവില്‍ പിടിയില്‍

അന്യമതസ്ഥനായ കാമുകനൊപ്പം ഒളിച്ചോടാന്‍ വീട്ടുകാരെയും സുഹൃത്തുക്കളെയും കബളിപ്പിച്ച യുവതി അറസ്റ്റില്‍. കാമുകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പെണ്‍കുട്ടിയെ നാട്ടിലെത്തിക്കുമെന്ന് പൊലീസ് പറഞ്ഞു.കര്‍ണ്ണാടക, സുള്ള്യ, കൊല്യമൊഗറുവിലെ 18കാരിയാണ് കഥാനായിക. സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങിനെ-‘ബെള്ളാരെ, സെവനൂരിലെ ഒരു കോളേജില്‍ നിന്ന് പി.യു.സിക്ക് പഠിക്കുന്ന സമയത്താണ് പെണ്‍കുട്ടി അന്യമതസ്ഥനായ യുവാവുമായി പ്രണയത്തിലായത്. പി.യു.സി കഴിഞ്ഞ ശേഷവും ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം തുടര്‍ന്നു. എന്നാല്‍ ആരോടും ഈ വിവരം പറഞ്ഞിരുന്നില്ല. ഇതിനിടയിലാണ് കാമുകനൊപ്പം ചേര്‍ന്ന് ഒളിച്ചോടാനുള്ള പദ്ധതി തയ്യാറാക്കിയത്. തുടര്‍പഠനത്തിനായി വിദേശത്തേക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടുകാരില്‍ നിന്നു പണം കൈക്കലാക്കി. ബംഗ്‌ളൂരുവില്‍ എത്തിയാല്‍ അവിടെ നിന്നും രണ്ടു പെണ്‍ സുഹൃത്തുക്കള്‍ തന്നെ ബംഗ്‌ളൂരു വിമാനത്താവളത്തില്‍ എത്തിക്കുമെന്നു വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചു. വിമാനത്താവളം വരെ വീട്ടുകാര്‍ ആരും അനുഗമിക്കാതിരിക്കാനുള്ള അടവായിരുന്നു ഇത്. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം ആഗസ്ത് 25ന് പെണ്‍കുട്ടി വീട്ടില്‍ നിന്നു എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി. ബംഗ്‌ളൂരുവില്‍ എത്തിയ ശേഷം വീട്ടുകാരെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. പിന്നീട് ബംഗ്‌ളൂരുവിലുള്ള പെണ്‍സുഹൃത്തുക്കളെ സമീപിച്ചു. അവരില്‍ നിന്നും കുറച്ചു തുക കടം വാങ്ങി. ഇരുവരും പെണ്‍കുട്ടിയെ വിമാനത്താവളത്തില്‍ എത്തിച്ചു. പെണ്‍കുട്ടി വിമാനത്താവളത്തിനു അകത്തേക്ക് പോയിയെന്നു ഉറപ്പാക്കിയ ശേഷം സുഹൃത്തുക്കള്‍ തിരികെ പോയി. അതിനു ശേഷമാണ് ഒളിച്ചോട്ടക്കഥ ആന്റി ക്ലൈമാക്‌സിലേക്ക് നീങ്ങിയത്. പെണ്‍സുഹൃത്തുക്കള്‍ തിരികെ പോയെന്ന് ഉറപ്പാക്കിയ ശേഷം കഥാനായിക വിമാനത്താവളത്തിനു പുറത്തിറങ്ങി. അവിടെ കാത്തു നിന്ന കാമുകനൊപ്പം ബസ് കയറി. ഒരേ സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന യുവതീയുവാക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കണ്ടക്ടര്‍ രഹസ്യമായി ഇരുവരുടെയും ഫോട്ടോയെടുത്തു. ഇത് വിവിധ ഗ്രൂപ്പുകളിലേക്ക് അയച്ചു. പെണ്‍കുട്ടിയും കാമുകനും ഒന്നിച്ചു യാത്ര ചെയ്യുന്ന ഫോട്ടോകള്‍ വിവിധ ഗ്രൂപ്പുകളിലൂടെ കറങ്ങിത്തിരിഞ്ഞ ശേഷം സ്വദേശമായ കൊല്യമുഗറുവിലെ ഗ്രൂപ്പുകളിലും എത്തി. ഇതോടെയാണ് പെണ്‍കുട്ടി തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ക്കു മനസ്സിലായത്. പെണ്‍കുട്ടിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ സുബ്രഹ്‌മണ്യ പൊലീസില്‍ പരാതി നല്‍കി. കാണാതായത് ബംഗ്‌ളൂരുവില്‍ വച്ചായതിനാല്‍ അവിടെ പരാതി നല്‍കാനായിരുന്നു സുബ്രഹ്‌മണ്യ പൊലീസിന്റെ നിര്‍ദ്ദേശം. ഇതിനിടയില്‍ പെണ്‍കുട്ടിയെയും കാമുകനെയും ഒരു കൂട്ടം യുവാക്കള്‍ പിടികൂടി ഉപ്പാര പൊലീസിനു കൈമാറി. വിവരമറിഞ്ഞ് ബന്ധുക്കള്‍ ഉപ്പാരയിലേക്ക് പോയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page