മോഹന്‍ലാല്‍ കഥയെഴുതിയ ‘സ്വപ്നമാളിക’ സിനിമ പൂര്‍ത്തിയായില്ല; പണംവാങ്ങി വഞ്ചിച്ചെന്ന് നിര്‍മാതാവിന്റെ പരാതി; മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരായ കേസ് ഇന്ന് കോടതിയില്‍

കോഴിക്കോട്: നടന്‍ മോഹന്‍ലാല്‍ കഥയെഴുതിയ നടക്കാതെ പോയ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പണംവാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. സംവിധായകനും നിര്‍മാതാവുമായ കെ എ ദേവരാജന്‍ നല്‍കിയ അപ്പീല്‍ കോഴിക്കോട് അഞ്ചാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പരിഗണിക്കുക. ജൂലൈ ഒമ്പതിന് കേസ് പരിഗണിച്ച കോടതി ആഗസ്റ്റ് 30 ന് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. ‘സ്വപ്നമാളിക’ എന്ന സിനിമയ്ക്ക് വേണ്ടി മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും 30 ലക്ഷം രൂപയുടെ ചെക്ക് 2007 മാര്‍ച്ച് 29 ന് കൈപറ്റിയെന്നും തുടര്‍ന്ന് ചിത്രവുമായി സഹകരിക്കാതെ വഞ്ചിച്ചെന്നുമാണ് ദേവരാജന്റെ പരാതി. മനോരമ ആഴ്ചപതിപ്പില്‍ മോഹന്‍ലാല്‍ എഴുതിയ ‘തര്‍പ്പണം’ എന്ന കഥയാണ് ‘സ്വപ്നമാളിക’ എന്ന പേരില്‍ സിനിമയാവാനിരുന്നത്.
മോഹന്‍ലാലിന്റെ കഥ സിനിമയാകുന്നു എന്ന നിലയില്‍ അടക്കം ശ്രദ്ധനേടിയ ചിത്രം 2008 ല്‍ പുറത്തിറങ്ങേണ്ടതായിരുന്നു. 2007 ല്‍ ചിത്രീകരണം ആരംഭിച്ച സിനിമ എന്നാല്‍ പലകാരണങ്ങളാല്‍ മുടങ്ങി. തങ്ങളുടെ അനുവാദമില്ലാതെ കഥയിലും തിരക്കഥയിലും മാറ്റം വരുത്തിയെന്നാരോപിച്ച് മോഹന്‍ലാലും തിരക്കഥ എഴുതിയ എസ് സുരേഷ്ബാബുവും സംവിധായകന്‍ ദേവരാജിനെതിരെ കോടതിയെ സമീപിച്ചിരുന്നു. സിനിമാ താരങ്ങളായ മീരാജാസ്മിന്‍, പൃഥ്വിരാജ് എന്നിവര്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് ദേവരാജന്‍ പരാതി നല്‍കിയിരുന്നു. അഡ്വാന്‍സ് ആയി പണം വാങ്ങിയെന്നും പിന്നീട് ചിത്രത്തില്‍ അഭിനയിച്ചില്ലെന്നുമായിരുന്നു പരാതി. കേസ് കോടതിയില്‍ എത്തിയതോടെ അഡ്വാന്‍സ് തുക താരങ്ങള്‍ തിരികെ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page