കാസർകോട്: കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയെ ജില്ലാ അഡീഷണൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ രണ്ട് വർഷം കഠിന തടവിനും 20000 രുപ പിഴയടക്കാനും ശിക്ഷിച്ചു. ഒന്നാം പ്രതി തായൽ നായർ ന്മാർമൂല ഫാത്തിമ മൻസിലിൽ എൻ എസ്. ജുനൈദി (29)നെയാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധിക തടവ് അനുഭവിക്കണം. 2017 ഒക്ടോബർ 30 ന് രാത്രി 7.20ന് കാഞ്ഞങ്ങാട് അരിമല ഹോസ്പിറ്റലിന് സമീപം റെയിൽവേ സ്റ്റേഷൻ റോഡിൽ ബുള്ളറ്റ് ബൈക്കിൽ ബാഗിൽ കടത്തുകയായിരുന്ന മൂന്നു കിലോ കഞ്ചാവ് ഹൊസ്ദുർഗ് പൊലീസ് പിടികൂടിയ കേസിലാണ് ശിക്ഷ. കേസിലെ മറ്റു പ്രതികളായ മുഹമ്മദ് ആസിഖ്, അബ്ദുൽ നൗഷാദ് എന്നിവർ കോടതിയിൽ നിന്ന് ജാമ്യം കിട്ടിയ ശേഷം ഒളിവിലാണ്. കേസിൽ കുറ്റപത്രം സമർപ്പിച്ചത് ഹൊസ്ദുർഗ് സിഐയായിരുന്ന ഇപ്പോഴത്തെ കാസർകോട് ഡി വൈ എസ് പി സി കെ സുനിൽകുമാറാണ്. പ്രോസിക്യൂഷന് വേണ്ടി ജി.ചന്ദ്രമോഹൻ, അഡ്വ.ചിത്രകല എന്നിവർ ഹാജരായി.