രാത്രി ഒളിഞ്ഞുനോട്ടം പതിവായപ്പോള്‍ ആളെ പിടികൂടാന്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി; ഒടുവില്‍ പിടിയായ ആളെ കണ്ട് നാട്ടുകാര്‍ ഞെട്ടി

 

വീടുകളില്‍ ഒളിഞ്ഞുനോട്ടം പതിവായപ്പോള്‍ നാട്ടുകാരെല്ലാം ചേര്‍ന്നു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. ഒടുവില്‍ സമീപത്തെ വീട്ടില്‍ ഒളിഞ്ഞു നോക്കാന്‍ എത്തിയ ആളെ നാട്ടുകാര്‍ വളഞ്ഞിട്ട് പിടികൂടി. ആളെ കണ്ടപ്പോള്‍ നാട്ടുകാര്‍ ഒന്നും ഞെട്ടി. വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍! താമരശ്ശേരിക്ക് സമീപം കോരങ്ങാട് സ്വദേശിയായ 35 കാരനാണ് പിടിയിലായത്. അതേസമയം ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ ആളെ താക്കീത് ചെയ്തുവിട്ടു. സ്ഥലത്തെ പ്രധാനിയാണ് പിടിയിലായ ആള്‍. കോരങ്ങാട് വീട് വാടകയ്ക്കെടുത്ത് താമസം ആരംഭിച്ചത് മുതല്‍ നാട്ടുകാര്‍ക്കിടയില്‍ ഇയാള്‍ സുപരിചിതനായിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി പ്രദേശത്ത് രാത്രികാലങ്ങളില്‍ വീടുകളില്‍ ഒഴിഞ്ഞുനോട്ടം സ്ഥിരം സംഭവമായിരുന്നു. സന്ധ്യമുതല്‍ അര്‍ദ്ധരാത്രി വരെയുള്ള സമയങ്ങളില്‍ ആണ് എത്തിനോട്ടക്കാര്‍ വീടുകളില്‍ എത്തിയിരുന്നത്. സിസിടിവി ദൃശ്യത്തിലൂടെ ഒരാളെ കണ്ടെത്തിയെങ്കിലും, അതേ ദിവസം മറ്റൊരു സ്ഥലത്തും എത്തിനോട്ടം സംഭവം ഉണ്ടായിരുന്നു. സംഭവം പതിവായതോടെ നാട്ടുകാര്‍ ചേര്‍ന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയായിരുന്നു. പിടിയിലായ യുവാവാണ് ഗ്രൂപ്പുണ്ടാക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്.
നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനായി മേഖലയിലെ പലയിടത്തും ഇത്തരം സംഭവങ്ങളുണ്ടായെന്നും ഇയാള്‍ ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകള്‍ പകല്‍സമയങ്ങളില്‍ കണ്ടുവെച്ച് രാത്രി ബൈക്കിലെത്തി എത്തിനോക്കുന്നതായിരുന്നു ഇയാളുടെ രീതി. കറുപ്പു വസ്ത്രമാണ് രാത്രി ഇടാറുള്ളത്. അസാമാന്യ മെയ് വഴക്കത്തോടെ വീടുകളില്‍ വലിഞ്ഞുകയറി സ്ത്രീകളുടെ കിടപ്പുമുറിയിലേക്ക് ഒളിഞ്ഞുനോക്കുന്നതായിരുന്നു ഇയാളുടെ പ്രധാനവിനോദം.
പലതവണ നാട്ടുകാര്‍ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ആര്‍ക്കും പിടികൊടുക്കാതെ മിന്നല്‍പോലെ ഓടിരക്ഷപ്പെടാനും ഇയാള്‍ വിദഗ്ധനായിരുന്നു. ആദ്യം പിടിയിലായ യുവാവിന്റെ അയല്‍വാസിയാണ് അഡ്മിന്‍. രണ്ടുദിവസം മുന്‍പ് പരപ്പന്‍പൊയിലിലെ ഒരുവീട്ടിലും ഇയാളെത്തി. രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഏണി വച്ചാണ് വീട്ടിലെ രണ്ടാംനിലയില്‍ വലിഞ്ഞുകയറിയത്. കിടപ്പുമുറിയിലേക്കായിരുന്നു ഒളിഞ്ഞുനോട്ടം. ഈ സമയം വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടി ആളെ ശ്രദ്ധിച്ചു. പിന്നെ ഒച്ചപ്പാടായി.
ഇതോടെ വീടിന്റെ രണ്ടാംനിലയില്‍നിന്ന് ഇയാള്‍ ചാടിയെങ്കിലും വീണത് നാട്ടുകാരുടെ മുന്നിലേക്കായിരുന്നു.
ആളെ പിടികൂടിയപ്പോളാണ് വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനാണ് വിരുതനെന്ന് നാട്ടുകാര്‍ക്ക് ബോധ്യമായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page