കാസർകോട്: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നു അരലക്ഷം രൂപയിലേറെ വില വരുന്ന മരം മുറിച്ചു കടത്തിയ സംഭവത്തില്‍ പൊതു മരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ രണ്ടുപേര്‍ക്കെതിരെ ഹൊസ്‌ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനീയര്‍ പി.മധു, കരാറുകാരന്‍ മാവുങ്കാല്‍ ഹൗസിലെ കെ.ജെ.ജോര്‍ജ്ജ് എന്നിവര്‍ക്കെതിരെയാണ് കേസ്.
ചെമ്മട്ടംവയല്‍, ബല്ലയിലുള്ള ഗവ.എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് വളപ്പിലെ മരമാണ് മുറിച്ചു കടത്തിയത്. 2021 ജനുവരി 21നും 2021 സെപ്‌തംബര്‍ 19നും ഇടയിലായിരുന്നു മരംമുറി. എഞ്ചിനീയറുടെ ഒത്താശയോടെ ഒന്നാംപ്രതി കെ.ജെ.ജോര്‍ജ്ജ് മരം മുറിച്ചു കടത്തിയെന്നാണ് കേസ്. കാഞ്ഞങ്ങാട് പൊതുമരാമത്ത് വകുപ്പ് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.എം.യമുനയുടെ പരാതിയിലാണ് കേസ്. പൊതുമരാമത്ത് വിജിലന്‍സ് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെതുടര്‍ന്നാണ് യമുന പൊലീസില്‍ പരാതി നല്‍കിയത്.