മംഗളൂരു; മംഗളൂരു ജംഗ്‌ഷൻ റെയിൽവേ സ്‌റ്റേഷനിൽ ദക്ഷിണ റെയിൽവേ അധികൃതർ സ്ഥാപിച്ച ബോർഡ് വിവാദമായതിന് പിന്നാലെ നീക്കം ചെയ്തു.ഇംഗ്ലീഷ്,ഹിന്ദി,ഭാഷകൾക്ക് പുറമെ മലയാളത്തിൽ കൂടെ വിവരം രേഖപ്പെടുത്തിയ ബോർഡിൽ കന്നഡ ഭാഷയിൽ വിവരം രേഖപ്പെടുത്താത്തത് ആണ് പ്രതിഷേധത്തിനിടയാക്കിയത്.’മംഗളൂരു ജംഗ്ഷൻ റണ്ണിംഗ് റൂം’ എന്നെഴുതിയ ബോർഡാണ് വിവാദത്തിന് ആധാരം. റെയിൽവേ യൂണിയൻ അംഗങ്ങൾ പുതിയ പരസ്യബോർഡ് കണ്ട് പ്രതിഷേധം രേഖപ്പെടുത്തുകയും പാലക്കാട് റെയിൽവേ ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയും ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇക്കാര്യം സജീവ ചർച്ചയാവുകയും ചെയ്തു.പൊതുജനങ്ങളുടെയും റെയിൽവേ ജീവനക്കാരുടെയും സമ്മർദ്ദത്തിന് വഴങ്ങി ശനിയാഴ്ച അധികൃതർ സൈൻബോർഡ് നീക്കം ചെയ്യുകയായിരുന്നു. പുതിയ സൈൻബോർഡിൽ മലയാളത്തിന് പകരം കന്നഡ ഉൾപ്പെടുത്തണമെന്നാണ് മംഗളുരുവിൽ നിന്നുള്ളവർ ആവശ്യപ്പെടുന്നത്.കർണാടകയിൽ നിന്നുള്ളവർക്ക് ഒപ്പം തന്നെ മലയാളികളും ധാരാളമായി ആശ്രയിക്കുന്ന സ്റ്റേഷനിലാണ് മലയാളം രേഖപ്പെടുത്തിയ ബോർഡിനെതിരെ വൻ പ്രതിഷേധം ഉയർന്നത്.