തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം വൈകുമ്പോഴും ഓണകാലത്ത് വരുമാനത്തിൽ തിളങ്ങി കെഎസ്ആർടിസി. കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വകാല റെക്കൊർഡിൽ എത്തി. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ തിങ്കളാഴ്ച പ്രതിദിന വരുമാനം 8.79 കോടി രൂപയാണ്. ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 4 വരെയുള്ള 10 ദിവസങ്ങളിലായി 70.97 കോടി രൂപയുടെ വരുമാനമാണ് കെഎസ്ആർടിക്ക് ലഭിച്ചത്. അതിൽ 5 ദിവസവും പ്രതിദിന വരുമാനം 7 കോടി രൂപ കടന്നു. 26 ന് 7.88 കോടി, 27 ന് 7.58 കോടി, 28 ന് 6.79 കോടി, 29 തിന് 4.39 കോടി, 30 തിന് 6.40 കോടി, 31 ന് 7.11 കോടി, സെപ്തംബർ 1 ന് 7.79 കോടി, 2 ന് 7.29 കോടി, 3 ന് 6.92 കോടി എന്നിങ്ങനെയാണ് പ്രതിദിന വരുമാനം. കെഎസ്ആർടിസി മാനേജ്മെന്റും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമായാണ് റെക്കാർഡ് വരുമാനം ലഭിച്ചതെന്നും, രാപ്പകൽ ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവനക്കാരെയും അഭിനന്ദിക്കുന്നതായും സിഎംഡി ബിജു പ്രഭാകർ അറിയിച്ചു. ഇതിന് മുൻപ് 2023 ജനുവരി 16 നായിരുന്നു ഉയർന്ന വരുമാനം ലഭിച്ചത്. ശബരിമല സീസണിലെ 8.48 കോടി എന്ന ഈ റെക്കാർഡാണ് തിരുത്തിയത്. കൂടുതൽ ബസുകൾ നിരത്തിൽ ഇറക്കി പ്രതിദിനം 9 കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് ലക്ഷ്യമിട്ടതെങ്കിലും കൂടുതൽ പുതിയ ബസുകൾ എത്തുന്നതിൽ നേരിട്ട കാലതാമസമാണ് അതിന് തടസമെന്നും സിഎംഡി അറിയിച്ചു