കാസർകോട്: കാറഡുക്ക അഗ്രികൾച്ചറസ്റ്റ് സഹകരണ സംഘം തട്ടിപ്പ് കേസിലെ മുഖ്യ പ്രതികളെ കുടുക്കിയത് സുഹൃത്തിന്റെ ഫോണിലേക്കുള്ള വിളി. ഒളിവിൽ പോയ കർമ്മംതൊടി സ്വദേശി രതീശനും കൂട്ടാളി അബ്ദുൽ ജബ്ബാറും ഒരുമിച്ചാണ് കർണാടകയിലെയും തമിഴ്നാടിലെയും വിവിധ പ്രദേശങ്ങളിൽ താമസിച്ചത്. ഈ സമയങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെയും വാട്സ്ആപ്പിലൂടെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും രതീശൻ ബന്ധപ്പെടുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മൊബൈൽ ഫോൺ സിഗ്നൽ പിന്തുടർന്ന പൊലീസ് പ്രതികളെ പിടികൂടാൻ അടുത്തെത്തിയതോടെ അതുവരെ ഉപയോഗിച്ചിരുന്ന ഫോൺ തകരാറിലായി. ഇതോടെ അന്വേഷണവും വഴിമുട്ടി. ബാങ്കിലെ തട്ടിപ്പ് പുറത്തായി ഒരുമാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. പ്രതികളെ പിടികൂടുന്നില്ലെന്ന് വിമർശനങ്ങൾ ഉയർന്നതോടെ പുതിയ സംഘത്തെ ജില്ലാ പൊലീസ് മേധാവി നിയോഗിച്ചു. ബേക്കൽ ഡിവൈഎസ്പി ജയൻ ഡൊമിനിക്ക്, ആദൂർ ഇൻസ്പെക്ടർ പിസി സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രതീശനുമായി ബന്ധമുള്ള 30 ഓളം സുഹൃത്തുക്കളെ നിരീക്ഷിച്ചു വരികയായിരുന്നു. ഫോൺ തകരാറിലായതോടെ പുതിയ ഫോൺ വാങ്ങി പുതിയ സിം കണക്ഷൻ പ്രതികൾ നേടിയിരുന്നു. അതിനിടെ വോട്ടെണ്ണൽ ദിവസം സ്ഥാനാർത്ഥിയുടെ അവസ്ഥഅറിയാൻ സുഹൃത്തിനെ വിളിച്ചു. ഇത് മനസ്സിലാക്കിയ പൊലീസ് സംഘം ലൊക്കേഷൻ പിന്തുടർന്ന് തമിഴ്നാട്ടിലേക്ക് പോയി. ഈറോഡിലെ ഒരു ലോഡ്ജിലാണ് രതീശനും ജബ്ബാറും താമസിച്ചത്. ഇവിടെവെച്ച് ഇരുവരെയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ബാങ്കിൽ നിന്നും തട്ടിയെടുത്ത സ്വർണ്ണവുമായാണ് പ്രതികൾ മുങ്ങിയത്. എന്നാൽ കുറച്ചുദിവസം കഴിയാനുള്ള തുക മാത്രമാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. കാസർകോട്ട് എത്തിച്ച ഇരുവരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ബാങ്കിൽ നിന്ന് തട്ടിയെടുത്തു പണയം വെച്ച 199 പവൻ സ്വർണം ഇതിനകം തന്നെ കണ്ടെത്തിയിരുന്നു. പ്രതികളെ ചോദ്യം ചെയ്യുന്നതോടെ തട്ടിയെടുത്ത പണം എവിടെയാണെന്ന് കണ്ടെത്താൻ കഴിയും എന്നാണ് അന്വേഷണസംഘം കരുതുന്നത്.