തിരുവനന്തപുരം: മദ്യപിച്ച് ബസ്സ് ഓടിക്കുന്ന ഡ്രൈവർമാർക്ക് എതിരെ ശക്തമായ നടപടിയുമായി ഗതാഗത വകുപ്പ്. കെഎസ്ആർടിസിയിൽ നടപ്പാക്കിയതുപോലെ സ്വകാര്യ ബസ് ജീവനക്കാരും ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തുമെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. സ്വകാര്യബസ് സ്റ്റാൻഡുകളിൽ മോട്ടർ വാഹനവകുപ്പ് പ്രത്യേക സ്ക്വാഡ് പരിശോധന നടത്തും. ഡ്രൈവർ മദ്യപിച്ചെന്നു കണ്ടെത്തിയാൽ അന്നത്തെ ട്രിപ് റദ്ദാക്കും.
കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളിലും ബ്രെത്തലൈസർ സ്ഥാപിക്കും. 20 എണ്ണം വാങ്ങിക്കഴിഞ്ഞെന്നും 50 എണ്ണം കൂടി ഈ മാസം തന്നെ വാങ്ങുമെന്നും മന്ത്രി പറഞ്ഞു. കോർപറേഷനിൽ പരിശോധന കർശനമാക്കും. മദ്യപിച്ചെന്നു ഡ്യൂട്ടിക്കു മുൻപുള്ള പരിശോധനയിൽ കണ്ടെത്തിയാൽ ഒരു മാസവും സർവീസിനിടയ്ക്കുള്ള പരിശോധനയിൽ കണ്ടെത്തിയാൽ 3 മാസവുമാണ് സസ്പെൻഷൻ. താൽക്കാലിക ജീവനക്കാരാണ് പിടിയിലാകുന്നതെങ്കിൽ ജോലിയിൽനിന്നു നീക്കും.
എല്ലാ കെഎസ്ആർടിസി ബസുകളിലും അഗ്നിശമനയന്ത്രം വരുമെന്ന് മന്ത്രി പറഞ്ഞു.