കാസർകോട്: യുഡിഎഫ് ബഹിഷ്കരണം തുടരുമ്പോൾ നവ കേരള സദസിൽ പങ്കെടുത്ത് ലീഗ് നേതാവ്.മുസ്ളീം ലീഗ് സംസ്ഥാന ജനറൽ കൗൺസിൽ അംഗം എൻ. എ അബൂബക്കറാണ് നവകേരള സദസിൽ എത്തിയത്.ലീഗ് നേതാവിന് ഇരിപ്പിടം ലഭിച്ചത് മുഖ്യമന്ത്രിക്ക് അടുത്താണെന്നതും ശ്രദ്ധേയമായി.കാസര്‍കോട് ജില്ലയിലെ പ്രമുഖ വ്യവസായിയായ അബൂബക്കറെ പൗരപ്രമുഖൻ എന്ന നിലയിലാണ് ക്ഷണിച്ചതെന്നും കക്ഷിരാഷ്ട്രീയം നോക്കിയല്ലെന്നും സംഘാടകര്‍ വിശദീകരിച്ചു. മന്ത്രിമാര്‍ ഒന്നിച്ചു എത്തിയത് ജില്ലക്ക് ഗുണം ചെയ്യുമെന്ന് അബൂബക്കര്‍ ഹാജി യോഗത്തില്‍ പറഞ്ഞു. നവകേരള സദസ്സിന് അദ്ദേഹം ആശംസകള്‍ നേര്‍ന്നു. കാസര്‍കോട് മേല്‍പ്പാലം നിര്‍മ്മാണം ഉടൻ പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലീഗ് പ്രതിനിധിയായല്ല, നാടിന്റെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനാണ് നവകരേള സദസ്സിലെ പൗര പ്രമുഖരുമായുള്ള പ്രഭാതയോഗത്തില്‍ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.അതേ സമയം കൂടുതല്‍ ലീഗ് നേതാക്കള്‍ പരിപാടിക്ക് എത്തുമെന്ന് സിപിഎം ആവർത്തിച്ചു.കര്‍ണാടക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവാണ് എൻ എ അബൂബക്കര്‍. നേരത്തെ ദേശീയ കൗണ്‍സില്‍ അംഗമായിരുന്നു. നായന്മാര്മൂല ലീഗ് യൂണിറ്റ് പ്രസിഡന്റാണ്.