കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ ഒരു കോടി മുപ്പത് ലക്ഷത്തിലേറെ വിലമതിക്കുന്ന സ്വർണ്ണം എയർ കസ്റ്റംസ് പിടികൂടി. 2.5 കിലോയോളം സ്വർണ്ണമാണ് യുവതി ഉൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത്.അബുദാബിയിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശി ഷംന കക്കുഴിയിൽ പുരയിൽ (28) നിന്നാണ് രഹസ്യ ഭാഗത്ത് ഒളിപ്പിച്ച 1160 ഗ്രാം ഭാരമുള്ള മിശ്രിത രൂപത്തിലുള്ള 4 സ്വർണ്ണ ക്യാപ്സ്യൂളുകൾ കണ്ടെടുത്തത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഇത്രയും അധികം മിശ്രിത സ്വർണ്ണം രഹസ്യ ഭാഗത്ത് ഒളിപ്പിച്ചത് കണ്ടെത്തിയത്. ഏകദേശം 62 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വർണ്ണം.ജീൻസിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് സ്വർണ്ണം കടത്തിയ വയനാട് വൈത്തിരി കുതിര കുളമ്പിൽ റിയാസും പിടിയിലായി. ഇയാളിൽ നിന്നും 331 ഗ്രാം സ്വർണ്ണം കണ്ടെടുത്തു.ദുബായിൽ നിന്ന് എത്തിയതായിരുന്നു റിയാസ്. ഏകദേശം
18 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വർണ്ണം. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജിദ്ദയിൽ നിന്നും എത്തിയ കണ്ണമംഗലം സ്വദേശി തയ്യിൽ സൈനുൽ ആബിദിനെ (20) കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ചോദ്യം ചെയ്യലിൽ ശരീരത്തിൽ ഒളിപ്പിച്ച 282 ഗ്രാം ഭാരമുള്ള സംയുക്ത രൂപത്തിലുള്ള സ്വർണം കണ്ടെത്തി. 16 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് പിടിച്ചെടുത്തത്. അടുക്കള കത്തികളിൽ ഒളിപ്പിച്ചു സ്വർണ്ണം കടത്തിയ
കർണാടക കൊണാജെയിലെ അബ്ദുൾ ഷഹാദിനെ (22) നെയും കസ്റ്റംസ് പിടികൂടി. ചെക്ക്-ഇൻ ലഗേജിന്റെ എക്സ്റേ പരിശോധനയിലാണ് 7 അടുക്കള കത്തികളിൽ ഒളിപ്പിച്ച 581 ഗ്രാം സ്വർണ്ണം കണ്ടെടുത്തത്. 34 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വർണ്ണം. പ്രതികൾക്ക് എതിരെ 4 കേസുകൾ ചുമത്തിയതായി എയർ കസ്റ്റംസ് അറിയിച്ചു.